ന്യൂദല്‍ഹി: ഡീസലിനൊപ്പം പാചകവാതക സിലിണ്ടറിന്റെയും വില വര്‍ദ്ധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 46.50 രൂപയാണ് കൂട്ടിയത്. വിലവര്‍ദ്ധന പ്രാബല്യത്തില്‍ വന്നതോടെ സബ്സ്ഡിയില്ലാത്ത സിലിണ്ടറിനൊന്നിന് ആയിരം രൂപയിലേറെ നല്‍കേണ്ടി വരും. ഡീസലിന് ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പാചകവാതകത്തിനും മണ്ണെണ്ണക്കും വില കൂട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി പാചകവാതകവിലയും കുത്തനെ കൂട്ടിയത്.
സബ്സിഡിയോട് കൂടിയ പാചകവാതകത്തിന്റെ വില സിലിണ്ടറൊന്നിന് 160 രൂപ വരെ കൂട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. സബ്സ്ഡി സിലിണ്ടറുകളുടെ വിലയും ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. സാമ്പത്തിക വിദഗ്ധന്‍ വിജയ് കേല്‍ക്കറുടെ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ ഭാഗികമായി അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായായാണ് ഡീസല്‍ വില നിര്‍ണ്ണയാവകാശം ഭാഗികമായി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. ഡസീല്-പാചകവാതക വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നതായി പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: