കൊല്‍ക്കത്ത: വി.എസ് അച്യുതാനന്ദന്‍െറ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കേരള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കണമോ എന്ന കാര്യം അടുത്ത കേന്ദ്രകമ്മറ്റി യോഗത്തില്‍ പരിഗണിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്‍ക്കത്തയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിന്റെ സഹായികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് സംസ്ഥാന സമിതി കേന്ദ്രകമ്മിറ്റിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മറ്റിയുടെ അംഗീകാരം വേണം. ഈ കേന്ദ്രകമ്മിറ്റി അച്ചടക്ക നടപടി പരിഗണിച്ചില്ലെന്നും കാരാട്ട് പറഞ്ഞു. കേന്ദ്ര തീരുമാനം ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും.
തന്‍െറ മൂന്ന് പേഴ്സണല്‍ സ്റ്റാഫുകളെ പുറത്താക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ് കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി യോഗം ആരംഭിക്കുന്നതിനു മുമ്പ് പുറത്താക്കലിലെ വിയോജിപ്പ് വി.എസ് രേഖാമൂലം നല്‍കിയിരുന്നു. ഇതു പരിഗണിച്ച പി.ബിയാണ് വിഷയം പഠിക്കാന്‍ അടുത്ത യോഗത്തിലേക്ക് മാറ്റിയത്.
ടി.പി ചന്ദ്രശേഖരന് വധം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം തുടരുകയാണെന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.
അതേസമയം, എല്ലാത്തിനുംവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങലെ ആക്രമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാരാട്ട് അറിയിച്ചു. നാലു കേന്ദ്രങ്ങളില്‍ നിന്ന് അടുത്ത മാസം 25ന് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചുകള്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സീതാറം യെച്ചൂരി, എസ്. രാമചന്ദ്രന് പിള്ള എന്നിവര്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: