കൊച്ചി: എറണാകുളം ബോട്ട്ജെട്ടി ഇനി സ്വാമി വിവേകാനന്ദന്റെ പേരില്‍ അറിയപ്പെടും. സ്വാമി വിവേകാനന്ദന് ഭാരത പരിക്രമയുടെ ഭാഗമായി എറണാകുളത്ത് 1892 ഡിസംബര്‍ മൂന്നിന് വഞ്ചിയിറങ്ങിയ സ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന നഗരവാസികളുടെ ചിരകാല ആവശ്യം ഒടുവില്‍ കൊച്ചി നഗരസഭ അംഗീകരിക്കുകയായിരുന്നു.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ സുധാ ദിലീപ് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠേന അംഗീകരിച്ചു. കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു പിന്താങ്ങി. എറണാകുളത്ത് സ്വാമി വിവേകാനന്ദന് വന്നിറങ്ങിയ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഭാരത് വികാസ്പരിഷത്ത് നേരത്തെ വിവേകാനന്ദപ്രതിമ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് വികാസ് പരിഷത്തിന്റെ നേതൃത്വത്തില്‍ ബോട്ടുജെട്ടിക്ക് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കണമെന്ന് മാറിമാറി ഭരിച്ച ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടുവരികയായിരുന്നു.
സ്വാമി വിവേകാനന്ദന്റെ പേര് എറണാകുളം ബോട്ട്ജെട്ടിക്ക് നല്കുവാനുള്ള കൊച്ചി കോര്പ്പറേഷന് തീരുമാനത്തെ ഭാരത് വികാസ് പരിഷത്ത് സ്വാഗതം ചെയ്തു. ഭാരതത്തെ ശിഥിലീകരണത്തില്‍നിന്ന് രക്ഷിച്ച്, ശരിയായ പാതയില്‍ കൊണ്ടുവരുവാനും ജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ ആവശ്യകത മനസിലാക്കിക്കുവാനുമായി സ്വാമിജി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മണ്മറഞ്ഞ് നൂറ്റിയമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാരതം കൃതജ്ഞതയോടെ ഓര്‍മ്മിക്കുന്നതായി വികാസ് പരിഷത്ത് ചൂണ്ടിക്കാട്ടി.
സ്വാമിജിയുടെ മഹത്തായ സന്ദേശം ഉള്‍ക്കൊണ്ട് അത് പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് 1963 ല്‍ ഭാരത് വികാസ് പരിഷത്ത് തന്നെ സ്ഥാപിതമായത്.
സ്വാമിജിയുടെ നൂറ്റിയമ്പതാം ജന്മദിനം ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എറണാകുളം ബോട്ട്ജെട്ടിക്ക് സ്വാമി വിവേകാനന്ദ ബോട്ട്ജെട്ടി എന്ന് നാമകരണം ചെയ്യുവാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ ഐകകണ്ഠേനയുള്ള തീരുമാനം സന്തോഷകരമാണെന്നും ഇത് സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നും വികാസ് പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. അതികായന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: