കൊല്‍ക്കത്ത: കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സഖ്യത്തിനൊപ്പം തുടരാന്‍ ആഗ്രഹിച്ചിരുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിച്ചു തരാതെ കേന്ദ്രം ബലമായി പുറത്താക്കുകയായിരുന്നുവെന്ന് മമത പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ യുപിഎ സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നതിനു മാസങ്ങള്‍ക്കു ശേഷമാണ് മമതയുടെ പരാമര്‍ശം. ഇന്ധന വില വര്‍ധന പിന്‍വലിക്കുക, ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളോടു നിഷേധാത്മകമായ സമീപനാണ് യുപിഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് മമത പറഞ്ഞു.
ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ പൊതുഗതാഗത മേഖലയ്ക്കു ഡീസല്‍ ലിറ്ററിനു 11 രൂപയുടെ അധിക ബാധ്യത വരുത്തിവച്ച കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ വന്‍പ്രക്ഷോഭം ഉയര്‍ത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം ചില്ലര വ്യാപര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്നും മമത ആവര്‍ത്തിച്ചു.
സംസ്ഥാനത്ത് തൃണമൂലിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും ഒറ്റക്കെട്ടാണെന്നും മമത പറഞ്ഞു. എന്നാല്‍ ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും ശിങ്കിടികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മമത ആരോപിച്ചു. തൃണമൂലിനെതിരെ ചില നീക്കങ്ങള്‍ ഇക്കൂട്ടര്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ജനാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം തങ്ങളെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: