ജയ്പൂര്‍: കോണ്‍ഗ്രസ് പിന്തുടരുന്ന സമ്പ്രദായങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയില്‍ കാലോചിതമായ മാറ്റം വരുത്തണം. സ്ഥാനാര്‍ഥികളെ മുകളില്‍ നിന്നു കെട്ടിയിറക്കുന്ന രീതി മാറണം. താഴെ തട്ടിലുള്ളവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം തനിക്കു ലഭിച്ച അംഗീകാരമാണ്. വലിയ ഉത്തരവാദിത്വമാണു പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ജയ്പൂരില്‍ ചേര്‍ന്ന ചിന്തന്‍ ശിബിരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസാണ് ഇനി തന്റെ ജീവിതം. തനിക്കുള്ളതെല്ലാം സമര്‍പ്പിച്ച് കോണ്‍ഗ്രസിനും ഇന്ത്യയ്ക്കുമായി പോരാട്ടം തുടരും. യുവഇന്ത്യ അക്ഷമരാണെന്നുംഅവര് മാറ്റം ആഗ്രഹിക്കുന്നതായും അത് സാക്ഷാത്കരിക്കുന്നതിനായി താന്‍ അവരോടൊപ്പം നിലകൊള്ളുമെന്നും രാഹുല്‍ വ്യക്തമാക്കി.
അധികാരം സ്ഥിരമായി കൈയാളുന്നതു പാര്‍ട്ടിയില്‍ പതിവായിരിക്കുന്നു. പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നു വരുന്നവര്‍ക്കു നല്കുന്ന പരിഗണന പുനഃപരിശോധിക്കണം. ഹൈക്കമാന്‍ഡിനെ എല്ലാം തീരുമാനിക്കാന്‍ ഏല്‍പ്പിക്കുന്ന രീതിക്കും മാറ്റം വരണം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണം. കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരുകളുമാണ് ഇന്ത്യയില്‍ വികസനത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ദിരാഗാന്ധിയെപ്പറ്റി പ്രസംഗത്തില്‍ സൂചിപ്പിച്ച രാഹുല്‍ തനിക്ക് ലഭിച്ച പദവി വലിയ അംഗീകാരമാണെന്ന് കൂട്ടിച്ചേര്‍ത്തു. ഇന്ദിരാഗാന്ധിയെ അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മ്മിച്ചു. ഭക്ഷ്യബില്ല്, തൊഴിലുറപ്പ് പദ്ധതി, ഡിറക്ട് ട്രാന്‍സ്ഫര്‍ ബെനിഫിറ്റ് സ്കീം എന്നിവ ഭരണ നേട്ടങ്ങളാണ്. ഭക്ഷ്യബില്ല് രാജ്യത്ത് ഒരു കുട്ടിയും വിശന്നുറങ്ങില്ലെന്ന ഉറപ്പ് നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
ഇന്നലെ രാത്രി എല്ലാവരും എന്നെ അഭിനന്ദിച്ചു, പക്ഷെ അമ്മ എന്റെ മുറിയില്‍ വന്നിരുന്നു കരഞ്ഞു. കാരണം അവര്‍ക്ക് അറിയാം മിക്കവരും പുലര്‍ത്തുന്ന രീതിയിലാണെങ്കില്‍ അധികാരം വിഷമാണെന്ന്. അധികാരത്തില്‍ നിന്നും തികച്ചും അകന്നു നില്ക്കുന്നതു കൊണ്ടാണ് അവരുടെ വീക്ഷണം അത്തരത്തിലായത്. താനൊരു പോരാട്ടം ആരംഭിക്കുകയാണെന്നും അതിനൊപ്പം നില്‍ക്കാനും അദ്ദേഹം അണികളെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: