ന്യൂദല്‍ഹി: ദല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിന്റെ വിചാരണ ദല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗാണ് ഹര്‍ജി നല്‍കിയത്.
ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് കേസ് മാറ്റണമെന്നാണ് പ്രതിയുടെ ആവശ്യം. വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്ന് ദല്‍ഹിയിലുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളും പ്രതികള്ക്കെതിരെയുണ്ടായ പൊതുവികാരവും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും പോലീസ് ഉദ്യോഗസ്ഥരേയും കോടതികളേയും സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ നിതി കിട്ടില്ലെന്നും കാണിച്ചാണ് പ്രതിയുടെ ഹര്‍ജി.
ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് വാദം കേള്‍ക്കുക. അതേസമയം കേസിലെ വിചാരണ സാകേതിലെ അതിവേഗ കോടതിയില്‍ ആരംഭിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന അധ്യക്ഷനായ ബഞ്ചിലാണ് വിചാരണ.
ആറു പ്രതികളാണ് കേസിലുള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിചാരണ ബാലനീതി ബോര്‍ഡിനു കീഴിലാണ് നടക്കുക. കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. പെണ്‍കുട്ടി മരിച്ച സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടായിരിക്കും കേസിലെ പ്രധാന തെളിവ്. സംഭവത്തില്‍ ജനവരി മൂന്നിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: