ന്യൂദല്‍ഹി: സ്വര്‍ണ്ണത്തിന്റേയും പ്ലാറ്റിനത്തിന്റേയും വില ഇനിയും കൂടും. ഇറക്കുമതി തീരുവയിലെ വര്‍ദ്ധനവാണ് കാരണം. നേരത്തെ നാലു ശതമാനമായിരുന്ന തീരുവ കേന്ദ്രസര്‍ക്കാര്‍ ആറു ശതമാനമാക്കിയതാണ് സ്വര്‍ണ്ണത്തിന്റേയും പ്ലാറ്റിനത്തിന്റേയും വില ഉയര്‍ത്തുന്നത്. സ്വര്‍ണ്ണം ഇറക്കുമതി കുറയ്ക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ധനമന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ജൂലായ്-സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2230 കോടി ഡോളറായി ഉയര്‍ന്ന് റെക്കോര്ഡിട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ക്ക് മുതിരുന്നതെന്നാണ് സര്‍ക്കാര്‍ ന്യായം. രൂപയുടെ വിലയിടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വര്‍ദ്ധിച്ച സ്വര്‍ണം ഇറക്കുമതിയാണെന്ന് കരുതപ്പെടുന്നു. ഡോളറിന്റെ ആവശ്യം കൂടുന്നതിന് അനുസരിച്ച് രൂപയുടെ മൂല്യം കുറയുകയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 2020 കോടി ഡോളറാണ് സ്വര്‍ണ്ണം ഇറക്കുമതിക്കായി ചെലവിട്ടത്. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 30.3 ശതമാനം കുറവായിരുന്നു ഇത്. 2011-2012 സാമ്പത്തിക വര്‍ഷം 5620 കോടി ഡോളറിന്റെ സ്വര്‍ണമായിരുന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.
ഈ വര്‍ഷം ഇറക്കുമതി കുറയാന്‍ കാരണം 2012 ജനുവരിയിലും മാര്‍ച്ചിലും സര്‍ക്കാര്‍ സ്വര്‍ണ്ണം ഇറക്കുമതിക്കുള്ള കസ്റ്റംസ് നികുതി ഉയര്‍ത്തിയതാണ്.
അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ബജറ്റ് നിര്‍ദ്ദേശത്തില്‍ സ്റ്റാന്‍ഡേര്‍ഡ് സ്വര്‍ണബാറിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ രണ്ടു ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തിയിരുന്നു. നോണ്‍സ്റ്റാന്‍ഡേര്‍ഡ് സ്വര്‍ണ്ണത്തിന്റെ നികുതി 10 ശതമാനമായും വര്‍ദ്ധിപ്പിച്ചു.
നിക്ഷേപങ്ങള്‍ സ്വര്‍ണ്ണത്തില്‍ നിന്നും ഓഹരികളിലേക്കും മറ്റ് സാമ്പത്തിക മേഖലകളിലേക്കും മാറുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: