കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നടപടി ശരിയല്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ കക്ഷിയല്ലാത്ത സര്‍ക്കാര്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മൊഴിപ്പകര്‍പ്പ് നല്‍കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
ഐസ്ക്രീം അട്ടിമറിക്കേസില്‍ കേസ് ഡയറിയുള്‍പ്പെടെയുള്ള കേസ് രേഖകള്‍ വി.എസ്.അച്യുതാനന്ദന് നല്‍കണമെന്ന കോഴിക്കോട് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് 29ലേക്ക് മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് വി കെ മോഹനന്റെ വാക്കാല്‍ വിമര്‍ശനം. അഡ്വക്കേറ്റ് ജനറലിന്റെ അഭ്യര്‍ഥന പ്രകാരമാണ് കേസ് 29ലേക്ക് മാറ്റിയത്
അടിയന്തരമായി ഹര്‍ജി നല്കിയ രീതി ശരിയല്ലെന്ന വാദിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് വി.കെ. മോഹനനാണു കേസ് പരിഗണിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ ചേംബറിലെത്തി കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ജസ്റ്റിസ് വി കെ മോഹനന് പറഞ്ഞു.
കോടതി നടപടികളില്‍ സുതാര്യത ഉറപ്പ് വരുത്തേണ്ടത് കോടതിയുടെ ചുമതലയാണെന്ന് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. കീഴ്ക്കോടതി ഉത്തരവിനെതിരെ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാര്‍ കേസ് നീട്ടിക്കൊണ്ടുപോയി കീഴ്ക്കോടതി നടപടികള്‍ വൈകിക്കുകയാണെന്ന് വി.എസിന്റെ അഭിഭാഷകന് വാദിച്ചു.
ഇതിനിടെ ഹൈക്കോടതിയില്‍ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടി ജനുവരി രണ്ടിന് നല്‍കേണ്ടിയിരുന്ന രേഖകള്‍ നല്‍കാതെ നീട്ടിക്കൊണ്ടുപോവുകയാണെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോഴിക്കോട് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: