ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസിന്റെ വിചാരണ ദല്‍ഹിക്ക് പുറത്താക്കണമെന്ന പ്രതികളിലൊരാള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഇന്നലെ കോടതിയുടെ പരിഗണനക്കെത്തിയിരുന്നെങ്കിലും മറ്റ് കേസുകള്‍ നീണ്ടു പോയതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ ആറ് പ്രതികളിലൊരാളായ മുകേഷാണ് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ച്, ഹര്‍ജി ഇന്നു പരിഗണിക്കുമെന്നറിയിച്ചു. ശക്തമായ പ്രക്ഷോഭങ്ങളും പ്രതികള്ക്കെതിരെയുണ്ടായ പൊതുവികാരവും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും, പോലീസ് ഉദ്യോഗസ്ഥരേയും കോടതിയേയും സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ നിതി കിട്ടില്ലെന്നും കാണിച്ചാണ് പ്രതിയുടെ ഹര്‍ജി. പോലീസും ജഡ്ജിമാരും സമ്മര്‍ദ്ദത്തിന് വഴങ്ങി തനിക്കെതിരെ ഉത്തരവുകളിറക്കുമെന്ന് ഭയക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിയായ മുകേഷിന്റെ അഭിഭാഷകന് ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി മാനഭംഗത്തിനിരയായ ബസിന്റെ ഡ്രൈവര്‍ രാം സിങ്ങിന്റെ സഹോദരനാണ് മുകേഷ്.
കഴിഞ്ഞ ഡിസംബര്‍ 16 ന് രാത്രിയാണ് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായത്. ഇതിന് ശേഷം യുവതിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും റോഡരികില്‍ തള്ളിയിടുകയായിരുന്നു. ഇവരെ ബസ് കയറ്റി കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചുവെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി 13 ദിവസത്തെ ചികിത്സയ്ക്കുശേഷം ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: