തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനോട് മന്ത്രിമാര്‍ക്ക് വിയോജിപ്പ്. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാര്‍ ഇതിനോട് വിയോജിച്ചത്. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമാക്കുമെന്ന് മന്ത്രിമാര്‍ പൊതുവില്‍ അഭിപ്രായപ്പെട്ടു.
സപ്ലൈകോയില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുണ്ടായി. സബ്സിഡിയില്‍ ഡീസല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ 1700ഓളം സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വ്വീസ് വെട്ടിക്കുറയ്ക്കേണ്ടെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്
കെഎസ്ആര്‍ടിസിക്ക് അധിക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് വിവരം. കെഎസ്ആര്‍ടിസിയെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും മുഖ്യമന്ത്രി കത്തയയ്ക്കാനും യോഗത്തില്‍ ധാരണയായി.
മലപ്പുറത്തെ എയ്ഡഡ് സ്കൂള്‍ പ്രശ്നവും മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആണ് വിഷയം അവതരിപ്പിച്ചത്. പ്രകടന പത്രികയില്‍ ലീഗ് നല്കിയ വാഗ്ദാനമായിരുന്നു ഇതെന്നും അതുകൊണ്ടു തന്നെ ഇതില്‍ നിന്ന് പിന്നോട്ടു പോകാനാകില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. മറ്റ് ലീഗ് മന്ത്രിമാരും ആവശ്യത്തെ പിന്തുണച്ചെങ്കിലും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ കൃത്യമായ നിലപാട് സ്വീകരിച്ചില്ല. തുടര്‍ന്ന് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തില്‍ വിഷയം മാറ്റിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: