ഞാന്‍ പത്രത്തില്‍ വായിച്ചു, നമ്മുടെ ഒരു നാട്ടുകാരനെ ഒരിംഗ്ലീഷുകാരന് കൊലപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുമ്പോള്‍ നാട്ടിലെങ്ങും ഒട്ടേറെ മുറവിളികള്‍ പൊങ്ങിത്തുടങ്ങുമെന്ന്: അത് ഞാന്‍ വായിക്കുന്നു. കണ്ണീര് പൊഴിക്കുന്നു. പക്ഷേ അടുത്തക്ഷണത്തില്‍, എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു : ഇതിനൊക്കെ ആരാണുത്തരവാദി? വേദാന്തിയെന്ന നിലയില്‍ എനിക്ക് എന്നോടുതന്നെ ആ ചോദ്യം ചോദിക്കേണ്ടതുണ്ട്. ഉള്ളിലേക്ക് നോക്കുന്ന മനുഷ്യനാണ് ഹിന്ദു. തന്നിലായി, തന്നിലൂടെതന്നെ, ജ്ഞാനദൃഷ്ട്യാ വസ്തുക്കളെ കാണാന്‍ അവന് ആഗ്രഹിക്കുന്നു.
അതിനാല്‍ എന്നോട് ഞാന്‍ ചോദിക്കുന്നു, ആരാണുത്തരവാദി? ഓരോ സമയത്തും കിട്ടുന്ന ഉത്തരമിതാണ്: ഇംഗ്ലീഷുകാരല്ല, അല്ല, അവരല്ല ഉത്തരവാദികള്‍; നമ്മുടെ ദുരിതത്തിന്, അധഃപതനത്തിന് നാമാണ്, നാം മാത്രമാണ്, ഉത്തരവാദികള്‍. പ്രഭുപ്രഭാവരായ നമ്മുടെ പൂര്‍വ്വികര്‍ ആ രാജ്യത്തിലെ സാമാന്യജനത്തെ ചവിട്ടിമെതിച്ചുപോന്നു. അങ്ങനെ അവര്ക്കാരുമില്ലാതായി. ഈ കഠിനവേദനയില്‍ തങ്ങള്‍ മനുഷ്യരാണ് എന്ന കഥപോലും ആ പച്ചപ്പാവങ്ങള്‍ മിക്കവാറും മറന്നുപോയി. ശതകങ്ങളായി ഈ കൂട്ടരെ വെറും മരംവെട്ടികളും വെള്ളംകോരികളുമാകാന്‍ നിര്‍ബന്ധിച്ചുവരികയാണ്. ഫലമോ, തങ്ങള്‍ ജാത്യാ ദാസന്മാരാണ്, മരംവെട്ടികളും വെള്ളംകോരികളുമാണ് എന്ന് അവര്‍ വിശ്വസിച്ചവശരായിരിക്കുന്നു. കണക്കറ്റ പ്രശംസയ്ക്ക് പാത്രമായ ഇന്നത്തെ വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടും ഈ പാവങ്ങള്‍ക്കനുകൂലമായി ആരെങ്കിലും ഉരിയാടിയാല്‍ മതി, ഉടനെ ചവിട്ടിയരയ്ക്കപ്പെട്ട ഈ പാവങ്ങളെ ഉദ്ധരിക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്ന് നമ്മുടെ ആളുകള്‍ പലപ്പോഴും പിന്‍വാങ്ങുന്നതായി ഞാന്‍ കാണുന്നു. മാത്രമല്ല, പരമ്പരാഗതമായ വാസനാപ്രവാഹമെന്നും മറ്റും പാശ്ചാത്യരില്‍നിന്ന് കിട്ടിയ അപക്വാശയങ്ങളില് നിന്ന് തേടിപ്പിടിച്ച അത്യാസുരവും മൃഗീയവുമായ യുക്തിവാദങ്ങളുമേന്തി, ഈ സാധുക്കളെ കൂടുതല്‍ മൃഗീയരാക്കാനും പീഡിപ്പിക്കാനും മുന്നോട്ടുവരികയും ചെയ്യുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: