മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും മൂന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും സെമിയില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ബലാറസിന്റെ വിക്ടോറിയ അസാരങ്കയും സ്ലോണ്‍ സ്റ്റീഫനും അവസാന നാലില്‍ പ്രവേശിച്ചു. അതേസമയം അമേരിക്കയുടെ സെറീനാ വില്ല്യംസ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ വിക്ടോറിയ അസാരങ്ക റഷ്യയുടെ സ്വറ്റ്ലാന കുസ്നെറ്റ്സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെമിയില്‍ കടന്നത്. സ്കോര്‍: 7-5, 6-1. മറ്റൊരു സെമി ഫൈനലില്‍ മൂന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് പുറത്തായി. അമേരിക്കയുടെ തന്നെ സ്ലോണ്‍ സ്റ്റീഫന്‍സ് ആണ് സെറീനയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 3-6, 7-5, 6-4. രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് സെറീന കീഴടങ്ങിയത്.
ആദ്യ സെറ്റ് നേടിയ സെറീനയ്ക്ക് രണ്ടാം സെറ്റില്‍ പുറംവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായ രണ്ട് സെറ്റ് സ്വന്തമാക്കി സ്ലോണ്‍ സ്റ്റീഫന്‍സ് വിജയം നേടുകയായിരുന്നു. രണ്ടാം സെറ്റിലെ ഒന്‍പതാം ഗെയിമില്‍ ട്രെയിനറുടെ സേവനം തേടിയ ശേഷമാണ് സെറീന കളിതുടര്‍ന്നത്. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ വിക്ടോറിയ അസാരങ്കയാണ് സ്ലോണിന്റെ എതിരാളി. മറ്റൊരു സെമിയില്‍ റഷ്യന്‍ സുന്ദരിയും രണ്ടാം സീഡുമായ മരിയ ഷറപ്പോവക്ക് ചൈനീസ് താരവും ആറാം സീഡുമായ നാ ലീയാണ് സെമിയില്‍ വെല്ലുവിളി ഉയര്‍ത്തുക.
പുരുഷ വിഭാഗത്തില്‍ മുന്‍ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഏഴാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ പരാജയപ്പെടുത്തി സെമിയിലേക്ക് കുതിച്ചു. അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് റോജര്‍ ഫെഡറര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. മൂന്നുമണിക്കൂറും 34 മിനിറ്റും നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ 7-6, 6-4, 7-6, 6-3, 3-6 എന്ന സ്കോറിനാണ് ഫെഡറര്‍ വിജയം കണ്ടത്. തുടര്‍ച്ചയായ പത്താം തവണയാണ് ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
50 മിനിറ്റ് നീണ്ട ആദ്യ സെറ്റ് ടൈബ്രേക്കറില്‍ 7-6ന് സ്വന്തമാക്കിയ ഫെഡറര്‍ 32 മിനിറ്റ് നീണ്ട രണ്ടാം സെറ്റില്‍ സോംഗയുടെ കരുത്തിന് മുന്നില്‍ കീഴടങ്ങി. നാല് ഗെയിം മാത്രം വിട്ടുകൊടുത്താണ് സോംഗ വിജയം സ്വന്തമാക്കിയത്. എന്നാല്‍ 53 മിനിറ്റ് നീണ്ട മൂന്നാം സെറ്റില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ഫെഡറര്‍ ടൈബ്രേക്കറില്‍ 7-6ന് വീണ്ടും സെറ്റ് സ്വന്തമാക്കി. നാലാം സെറ്റില്‍ അവസരത്തിനൊത്തുയര്‍ന്ന സോംഗ 40 മിനിറ്റിനൊടുവില്‍ 6-3ന് സെറ്റ് സ്വന്തമാക്കി. ഇതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് കടന്നു. അവസാന സെറ്റില്‍ തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ഫെഡറര്‍ സോംഗക്ക് യാതൊരു അവസരവും നല്‍കാതെ 39 മിനിറ്റിനൊടുവില്‍ മത്സരം സ്വന്തമാക്കി, ഒപ്പം സെമിഫൈനല്‍ പ്രവേശനവും.
മറ്റൊരു സെമിയില്‍ മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒരു മണിക്കൂറും 51 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-4, 6-1, 6-2 എന്ന സ്കോറിനാണ് 2011ലെ റണ്ണേഴ്സപ്പായ മുറെ അവസാന നാലില്‍ ഇടം പിടിച്ചത്. ലോകമൂന്നാം നമ്പര്‍ താരമായ ആന്‍ഡി മുറെ തുടര്‍ച്ചയായ നാലാം തവണയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ എത്തുന്നത്. സെമിയില്‍ റോജര്‍ ഫെഡററാണ് മുറെയുടെ എതിരാളി. മറ്റൊരു സെമിയില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ഡോകോവിച്ചും നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെററും തമ്മില്‍ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: