തിരുവനന്തപുരം : പട്ടം മരപ്പാലത്തെ വീട്ടില്‍ നിന്നും ആഡംബര കാര്‍ ഉള്‍പ്പെടെ 29.72 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ രാജ്യാന്തര മോഷ്ടാവ് ബണ്ടി ചോര്‍ ബാംഗ്ലൂരില്‍ കര്‍ണാടക പോലീസിന്റെ പിടിയിലായി. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂരിലേക്ക് തിരിച്ചു.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണങ്ങളില്‍ ബണ്ടിചോര്‍ മോഷ്ടിച്ചെടുത്ത മിസ്തുബുഷി ഔട്ട്ലാന്റര്‍ കാറുമായി കടന്നുപോകുന്നതായി കേരളാ പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എഡിജിപി ഹേമചന്ദ്രനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തമിഴ്നാട് പോലീസിന്റെ സഹായം തേടി. മധുരയിലെ ചെക്ക്പോസ്റ്റില്‍ വാഹനം കടന്നുപോയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ചെക്ക് പോസ്റ്റുകളും ടോള്‍ ബൂത്തുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിസ്തുബുഷി വാഹനത്തെ പിന്തുടര്ന്നത്.
വാഹനത്തെ ദിണ്ഡിഗല്‍-കൃഷ്ണഗിരി റൂട്ടില്‍ പോലീസ് പിന്തുടര്ന്നു. വാഹനം തമിഴ്നാട് രജിസ്ട്രേഷന് ആക്കിയാണ് ബണ്ടിചോര്‍ ഓടിച്ചിരുന്നത്. പോലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ ബണ്ടി ചോര്‍ വാഹനം കൃഷ്ണഗിരിയിലെ കുളമംഗലത്ത് ഉപേക്ഷിച്ച് മറ്റൊരു ടാറ്റാ സുമോയില്‍ കര്‍ണാടകത്തിലേക്ക് കടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേരളാപോലീസ് കര്‍ണാടക പോലീസിനെ വിവരമറിയിച്ചു. കര്‍ണാടക റൂട്ടില്‍വച്ച് കാമരാജ് റോഡിലേക്കുള്ള യാത്രാ മധ്യേ വച്ചാണ് ബണ്ടി ചോറിനെ കര്‍ണാടക പോലീസ് വളഞ്ഞത്. എന്നാല്‍ പോലീസ് സംഘത്തെ ആക്രമിച്ച് ഇയാള്‍ രക്ഷപെട്ടു. രണ്ട് പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് പിന്തുടര്‍ന്ന പോലീസ് സംഘം മഡിവാളയില്‍ ഏറ്റുമുട്ടലിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ബണ്ടിചോറിന് പരിക്കേറ്റുവെന്നും സൂചനയുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബണ്ടി ചോര്‍ സന്ദര്‍ശനം നടത്തിയോ എന്ന സംശയം ദൂരീകരിക്കുന്നതിനായി കഴിഞ്ഞ ഒമ്പതു ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇയാളുമായി രൂപസാദൃശ്യമുള്ള മൂന്ന്പേരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും വിശദ പരിശോധനയില്‍ ബണ്ടി ചോറല്ലെന്ന് വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: