തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഇടപെട്ടുവെന്ന് സിപിഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.
പിണറായി പക്ഷക്കാരനായ പി.കരുണാകരന് നടത്തിയ അന്വേഷണത്തിലാണ് വിഎസിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. വിഎസ് മുഖ്യമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറി എസ്.രാജേന്ദ്രന് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കമ്മീഷന് കണ്ടെത്തി. കരുണാകരന് കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം.
അഴിമതി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരായ വി.കെ.ബാലി, കെ.ജി.ബാലകൃഷ്ണന് എന്നിവരുമായി വിഎസ് കൂടിക്കാഴ്ച നടത്തി. സിബിഐ അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിനെയും വിഎസ് കണ്ടു. ജസ്റ്റിസുമാരായ വി.കെ.ബാലി, കെ.ജി.ബാലകൃഷ്ണന് എന്നിവരെ സ്വാധീനിക്കാനും വിഎസ് ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വിവാദ അധികാര ദല്ലാള്‍ നന്ദകുമാറുമായി വിഎസിന് രഹസ്യബന്ധമുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്. കേസുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളിലും നന്ദകുമാറാണ് വിഎസിനെ സഹായിച്ചതെന്നും ലാവലിന്‍ കേസില്‍ പിണറായിക്കെതിരെ രഹസ്യനീക്കം നടത്താന്‍ വിഎസിന് ഒത്താശ ചെയ്തുകൊടുത്തത് ദല്ലാള്‍ നന്ദകുമാര്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, വി.എസ്.അച്യുതാനന്ദന്റെ വിശ്വസ്തരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫിനെ പുറത്താക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സിപിഎം കേന്ദ്രനേതൃത്വം മാറ്റിവച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് വിഎസിനെതിരെ നടപടിയുമായി മുന്നോട്ടുപോകാനുള്ള നീക്കമെന്നാണ് വിഎസ് പക്ഷം കരുതുന്നത്.
രാഷ്ട്രീയ ദല്ലാള്‍ നന്ദകുമാറുമായി വിഎസ്സിന് ബന്ധമുണ്ടെന്ന് പ്രൈവറ്റ് സെക്രട്ടറിതന്നെ വെളിപ്പെടുത്തിയതും പലതവണ ഇയാള്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ്സിനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സന്ദര്‍ശിച്ചതായി പാര്‍ട്ടിയുടെ കയ്യില്‍ തെളിവുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിക്കെതിരെ മാധ്യമങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എതിരാളികളെക്കാള്‍ ശക്തമായി വിഎസ് ഏറ്റുപറയുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട കേസിന് ഇല്ലാത്ത പ്രാധാന്യം ഉണ്ടാക്കിയതായും എതിരാളികളെക്കാള്‍ പകയോടെയാണ് വിഎസ് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് വിഎസ്. തനിക്കെതിരായുള്ള റിപ്പോര്‍ട്ട് നിലനില്‍ക്കില്ല. സിബിഐ അന്വേഷണത്തില്‍ തനിക്ക് എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് മനസ്സിലാകുന്നില്ല. ഈ പ്രചരണം വാസ്തവവിരുദ്ധമാണെന്നും വിഎസ് പറഞ്ഞു.
പിണറായി വിജയന് തന്നെ നിരവധി തവണ ഫോണില്‍ വിളിച്ചതായി ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. ലാവലിന്‍ കേസിന്റെ സ്ഥിതിഗതികളറിയാനാണ് വിളിച്ചത്. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. തന്നെ വിളിച്ചോ ഇല്ലയോ എന്ന് പറയേണ്ടത് പിണറായി വിജയനാണ്. വിഎസ്സിനെതിരെയുള്ള അന്വേഷണ കമ്മീഷന് തന്നെ സമീപിക്കുകയോ വിവരങ്ങള്‍ ആരായുകയോ ചെയ്തിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: