കൊല്ലം: ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ. വരദരാജനെ സംരക്ഷിക്കാനുള്ള പാര്‍ട്ടി തീരുമാനം നേതൃത്വത്തിന്റെ മുഖം രക്ഷിക്കാനാണെന്ന് സൂചന. മൂന്നാമതൊരു സംസ്ഥാന കമ്മറ്റിയംഗം കൂടി സ്ത്രീവിഷയത്തില്‍ നടപടി നേരിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ബന്ധ ബുദ്ധിയാണ് വരദരാജനെതിരായി ഉയര്‍ന്ന പരാതി തള്ളിയതിനു പിന്നില്‍. അതേസമയം വരദരാജനെതിരെ പരാതി നല്കിയ ജെ. മേഴ്സിക്കുട്ടിയമ്മയോട് വിശദീകരണം ചോദിക്കാനുള്ള തീരുമാനം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.
മുതിര്‍ന്ന സിപിഎം നേതാവും പാര്‍ട്ടി പത്രത്തിന്റെ യൂണിറ്റ് മാനേജരുമായ കെ. വരദരാജനെതിരെ അവിഹിത ബന്ധം ആരോപിച്ച് പ്രചരിച്ച ഊമക്കത്താണ് മേഴ്സിക്കുട്ടിയമ്മയുടെ പരാതിക്ക് ആധാരം. കത്തില്‍ വാസ്തവമുണ്ടെന്ന പ്രചാരണം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെ നേതൃത്വവും അങ്കലാപ്പിലായി. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന പി. ശശിയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും സമാന വിഷയത്തില്‍ നടപടി നേരിടേണ്ടി വന്ന സാഹചര്യം കൂടിയായപ്പോള്‍ പെണ്‍വിഷയം ഒരു ‘പാര്‍ട്ടി വീക്ക്നെസ്’ ആണെന്ന മട്ടില്‍ സഖാക്കന്മാര് തന്നെ സംസാരിച്ചു തുടങ്ങി.
മേഴ്സിക്കുട്ടിയമ്മയുടെ പരാതി പരിഗണനയ്ക്കെടുത്താല്‍ സംഗതി കൂടുതല്‍ വഷളാകുമെന്നും പുറത്തു പറയാന്‍ പാടില്ലാത്ത പല വിഷയങ്ങളും പരസ്യമാകുമെന്നുമുള്ള ആശങ്കയുടെ അടിസ്ഥാനത്തിലാണ് പരാതി തള്ളാന്‍ തന്നെ തീരുമാനിച്ചത്. ഒരു സംസ്ഥാന കമ്മറ്റിയംഗത്തിനെതിരെ പരാതി ഉന്നയിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്ന വിമര്‍ശനവും പാര്‍ട്ടി ഉന്നയിച്ചിട്ടുണ്ട്. അതേസമയം മേഴ്സിക്കുട്ടിയമ്മയോട് വിശദീകരണം തേടുന്നത് ജില്ലാസമ്മേളനത്തില്‍ മത്സരത്തിനുള്ള അവസരം സൃഷ്ടിച്ചതിന്റെ പേരിലാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വാദം. ഔദ്യോഗിക പാനലിനെതിരെ മേഴ്സിക്കുട്ടിയമ്മയുടെയും ഡി. രാജപ്പന്‍നായരുടെയും നേതൃത്വത്തില്‍ മത്സരം സംഘടിപ്പിക്കപ്പെട്ടു എന്നാണ് വിമര്‍ശനം.
അതേസമയം, വരദരാജനെതിരെ ഉയര്‍ന്ന ആരോപണം വസ്തുനിഷ്ഠമാണെന്ന നിലപാടിലാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു പ്രബല വിഭാഗം. ദേശാഭിമാനിക്കകത്തും പുറത്തും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇത് നേരത്തെ ചര്‍ച്ചാവിഷയമായിരുന്നു. പത്രത്തിന്റെ ഒരു അക്കൗണ്ട്സ് മാനേജരുടെ പുറത്താകലിന് പിന്നിലും വരദരാജന് സംഭവം ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മേഴ്സിക്കുട്ടിയമ്മ നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ ഇദ്ദേഹം ചോര്‍ത്തി നല്‍കിയതാണെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വരദരാജന് ഫോണ്‍വിളിച്ചതിന്റെ വിശദവിവരങ്ങള്‍ പരാതിക്കൊപ്പം ഉണ്ടായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഴ്സിക്കുട്ടിയമ്മ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നത്. പ്രശ്നം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച ആയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് പരാതി പോയത്.
എന്നാല്‍ ഈ പരാതിയില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട എന്നതായിരുന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സമാനമായ സംഭവങ്ങളുടെ പേരില്‍ ഇപ്പോള്‍ തന്നെ പ്രതിച്ഛായ നഷ്ടപ്പെട്ട പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം സംഘടനാ പ്രശ്നങ്ങളുടെ മറപിടിച്ച് മേഴ്സിക്കുട്ടിയമ്മയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കം കൊല്ലം ജില്ലയിലെ പാര്‍ട്ടി സമവാക്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കും.
>> എം.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: