കോഴിക്കോട്: സംസ്കാരത്തിന്റെ ഭാഗമാണ് എഴുത്തും വായനയുമെന്ന് ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് പ്രതിഭാറായ് അഭിപ്രായപ്പെട്ടു.
17-ാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്കാരികോത്സവവും കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വായനക്കാരന് വായിക്കാനും എഴുത്തുകാരന് എഴുതാനും സമയമില്ലാത്ത കാലഘട്ടമാണ് ഇത്. വായിക്കാന്‍ സമയമില്ലെന്ന പരാതി വര്‍ധിക്കുന്നു. കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ ഇങ്ങനെ പരാതിപ്പെടുന്നു. മനുഷ്യന്റെ വേദനയും വികാരങ്ങളുമെല്ലാം പങ്കു വെയ്ക്കുന്നത് എഴുത്തിലൂടെയായിരുന്നു. സാഹിത്യത്തിന്റെ വലിയ പാരമ്പര്യം തന്നെ രാജ്യത്തിനുണ്ട്. ഇന്ത്യയില്‍ ഇപ്പോഴും ഓരോ വര്‍ഷവും ധാരാളം പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു. നമ്മുടെ ചിന്തകരെല്ലാം മാറ്റങ്ങള്‍ വരുത്തിയത് എഴുത്തിലൂടെയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പുസ്തകപ്രകാശനങ്ങളുടെ ചടങ്ങ് ടി. പത്മനാഭന് ഉദ്ഘാടനം ചെയ്തു. ഭാഷ നഷ്ടപ്പെടുന്നതില്‍ മുറവിളി കൂട്ടുന്ന കാലമാണ് ഇപ്പോഴെന്നും സംസാരത്തിലും എഴുത്തിലും ഇംഗ്ലിഷ് അമിതമായി കലരുന്നുവെന്നും പത്മനാഭന്. എതിര്‍ക്കുന്നവരെപ്പോലും സഹായിക്കുന്ന പ്രകൃതക്കാരനായ ഡിസി കിഴക്കെമുറി എല്ലാ അര്‍ത്ഥത്തിലും ബഹുമുഖ പ്രതിഭയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ. പൊറ്റെക്കാട് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം എം.ടി. വാസുദേവന്‍ നായര്നിര്വഹിച്ചു. നാടിനോടും നാട്ടുകാരോടുമുള്ള പൊറ്റെക്കാടിന്റെ താല്പര്യമാണ് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നത്.
വായനക്കാരുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. പൊറ്റെക്കാടിന്റെ എഴുത്തുകളിലൂടെ കുട്ടിക്കാലത്ത് ഓരോ നാടും കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എം.ടി. പുസ്തകങ്ങള്‍ക്ക് പാര്‍ക്കാന്‍ മാന്യമായ ഇടം കണ്ടെത്തിയ വ്യക്തിയായിരുന്നു ഡിസി കിഴിക്കെമുറിയെന്നും എം.ടി. പറഞ്ഞു.
ഒ.എന്‍.വി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഭാരതത്തില്‍ നാനാത്വത്തില്‍ ഏകത്വം സൃഷ്ടിക്കുന്നതില്‍ പ്രധാന ഘടകം എഴുത്തിനായിരുന്നുവെന്ന് ഒ.എന്‍.വി. ഇന്ത്യന്‍ സാഹിത്യം ഒന്നാണ്.
ഒരേ ആത്മാവാണ് എഴുത്തുകള്ക്കെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി എട്ട് വരെയാണ് അന്താരാഷ്ട്ര പുസ്തകമേളയും സാംസ്കാരികോത്സവവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: