തിരുവനന്തപുരം:മലപ്പുറത്തെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന ലീഗിന്റെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളി. അതേസമയം അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് വിയോജിപ്പില്ലെന്ന് കെപിസിസി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പാര്‍ട്ടി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
അധ്യാപകര്‍ക്ക് ആനുകൂല്യം നല്‍കുന്നത് പോലെയല്ല എയ്ഡഡ് പദവി നല്‍കുന്നത്. എയ്ഡഡ് പദവി സംബന്ധിച്ച വിഷയത്തില്‍ പാര്‍ട്ടിയുടെ നേരത്തെയുള്ള നിലപാടും ഇത് തന്നെയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. മലപ്പുറത്തെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന് മുസ്ലീംലീഗ് നേരത്തെ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മന്ത്രിസഭയിലേക്ക് തല്ക്കാലം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി ഇപ്പോള്‍ ഒരു ഉത്തരവാദിത്തം ഏല്പിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷനെന്ന നിലയില്‍ ഞാന്‍ തൃപ്തനുമാണ്- ചെന്നിത്തല പറഞ്ഞു. സാമുദായിക സംഘടനകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ട് തന്നെ മുന്നോട്ട് പോകും. സി.പി.എമ്മിനെ പോലെ സമുദായ സംഘടനകളെ കോണ്‍ഗ്രസ് അധിക്ഷേപിക്കാറില്ലെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തിയ സമരവും ഭൂസമരവും പരാജയപ്പെട്ടു. രണ്ടു ലക്ഷത്തോളം വരുന്ന ഭൂരഹിതരില്‍ ഒരു ലക്ഷം പേര്‍ക്കും ഈ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെപിസിസി ആവശ്യപ്പെട്ടു. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കരുത്. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന തീരുമാനമാണിത്. കേന്ദ്രസഹായം വൈകിയാല്‍ സാമ്പത്തിക സഹായം നല്കി കോര്‍പ്പറേഷനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജയ്പൂരില്‍ നടന്ന ചിന്തിന് ശിബിരത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്, കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: