ന്യൂദല്‍ഹി: മാരത്തോണിലെ മുത്തശ്ശന് ഫൗജാ സിംഗ് ഒടുവില്‍ ഓട്ടം മതിയാക്കാന്‍ തീരുമാനിച്ചു. അടുത്തമാസം 24ന് ഹോങ്കോംഗില്‍ നടക്കുന്ന മാരത്തോണോടെ വിരമിക്കാനാണ് 101 വയസ്സുകാരനായ ഫൗജാ സിംഗ് തയ്യാറെടുക്കുന്നത്. അതിന് മുന്‍പ് നടക്കുന്ന ഓസ്ട്രേലിയന്‍ മാരത്തണിലും ഫൗജ പങ്കെടുക്കും. പ്രായം തന്റെ കാലുകളെ കീഴ്പ്പെടുത്തുന്നുവെന്നാണ് വിരമിക്കല്‍ തീരുമാനം അറിയിച്ചുകൊണ്ട് ഫൗജാ പറഞ്ഞത്.
ദിവസവും നാലു മണിക്കൂറോളം ഓടാറുണ്ടെങ്കിലും പ്രായം ശരീരത്തെ കീഴ്പ്പെടുത്തുകയാണെന്ന തോന്നലുണ്ടായതോടെയാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ടര്ബെയ്ന്ഡ് ടൊര്‍ണാഡോ ഫൗജ വ്യക്തമാക്കി. 1911 ഏപ്രില്‍ ഒന്നിന് പഞ്ചാബിലെ ജലാന്തറില്‍ ജനിച്ച ഫൗജ സിംഗ് 1992-ല്‍ ബ്രിട്ടനിലേക്ക് കുടിയേറി.
2011 ഒക്ടോബര്‍ പതിനാറാം തീയതി ടൊറന്റോ മാരത്തോണില്‍ ഫൗജ സിംഗ് മത്സരിച്ചപ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് ഈ സിക്ക് വംശജന് മുന്നില്‍ വഴിമാറിയത്. ഒറ്റ ദിവസംകൊണ്ട് എട്ട് റെക്കോര്‍ഡുകളാണ് ഫൗജ സിംഗ് സ്ഥാപിച്ചത്. നൂറു വയസ്സ് പിന്നിട്ട ആദ്യത്തെ മാരത്തോണ്‍ ഓട്ടക്കാരനായ ഫൗജ സിംഗിന് പക്ഷെ ജനന സര്‍ട്ടിഫിക്കറ്റിന്റെ അഭാവം മൂലം ഗിന്നസ് ബുക്കില്‍ ഇടം നേടാനായില്ല. നൂറു വയസ് പൂര്‍ത്തിയാക്കിയ വേളയില്‍ എലിസബത്ത് രാജ്ഞി നല്കിയ ജന്മദിനാംശസാകുറിപ്പും പാസ്പോര്‍ട്ടും തെളിവിനായി സമര്‍പ്പിച്ചെങ്കിലും ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഫൗജയുടെ നേട്ടത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന മുംെബെ മാരത്തണില്‍ ഫൗജ പങ്കെടുത്തിരുന്നു. മത്സരരംഗത്ത് തുടര്ന്നുണ്ടാകില്ലെങ്കിലും ദിവസേനയുള്ള ഓട്ടം മുടക്കില്ലെന്നും ഫൗജ വ്യക്തമാക്കി.
ലണ്ടന്‍, ടൊറന്റോ, ന്യൂയോര്‍ക്ക് മാരത്തണുകളില്‍ പങ്കെടുത്ത ഫൗജക്ക് ലണ്ടന്‍ ഒളിമ്പിക്സില്‍ ദീപശിഖയേന്താനുള്ള അവസരവും ലഭിച്ചിരുന്നു. ലണ്ടന്‍ മാരത്തണില്‍ അഞ്ചു മണിക്കൂര്‍ 49 മിനിട്ട് കൊണ്ടു ഫിനിഷ് ചെയ്ത ഫൗജ അഞ്ചാമനായിരുന്നു. 89-ാം വയസിലാണു ഫൗജ മാരത്തണില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 2000-ത്തിലെ ലണ്ടന്‍ മാരത്തണിലായിരുന്നു അരങ്ങേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: