രാജ്യം ഇന്ന് ഒരു റിപ്പബ്ലിക് ദിനം കൂടി ആഘോഷിക്കുകയാണ്. ഭരണാധിപന്മാര് നമ്മുടെ സ്വാതന്ത്ര്യത്തേയും രാജ്യ പുരോഗതിയേയും സ്വാശ്രയത്വത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന നാളുകളാണിത്. എന്നാല്‍ ഭാരത-പാക് അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ അവസാനിക്കുന്നില്ല. അതിരുകടന്ന അയല്‍ രാജ്യത്തെ സൈന്യം ഭാരതഭടന്മാരെ വധിക്കുക മാത്രമല്ല ശിരസ്സ് അറുത്തുമാറ്റുകയും വികൃതമാക്കുകയും ചെയ്തതിന്റെ നടുക്കം നമുക്ക് മാറിയിട്ടില്ല. നാടിന്റെ പരമാധികാരത്തെയും ആത്മാഭിമാനത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന പാക്കിസ്ഥാന്റെ ഹീനമായ നടപടി ഇതാദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷം മാത്രം പാക്കിസ്ഥാന് അതിര്‍ത്തി കടന്നു നടത്തിയ 75 ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് എട്ട് ഭാരത ഭടന്മാരാണ്. അപ്പോഴും നമ്മുടെ പ്രതിരോധ വകുപ്പു മന്ത്രി പറയുന്നത് പാക്കിസ്ഥാന് മറുപടി പറയണമെന്നാണ്. നമുക്കു വേണ്ടത് ‘മറുപടി’യോ അതോ ‘നടപടി’യോ?
നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണാധികാരികള്‍ ചിന്തിക്കുന്നത് ആ വഴിക്കല്ല. പാക്കിസ്ഥാന് ‘യുദ്ധം’തന്നെ നടത്തുമ്പോള്‍ നമ്മുടെ മന്ത്രിമാര്‍ നടത്തിയത് നിരുത്തരവാദപരവും പരസ്പരവിരുദ്ധവുമായ പ്രസ്താവനകളാണ്. നമ്മുടെ രാജ്യത്ത് കൊലക്കുറ്റത്തിന് അറസ്റ്റിലായ നാവികന്മാരെ രക്ഷിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം നടത്തിയ ഇടപെടല്‍ നാം കണ്ടു. അതേസമയം ഇവിടുത്തെ ഭരണാധികാരികള്‍ക്ക് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്റെ ജീവന് പുല്ല് വില.
ആഭ്യന്തരമന്ത്രി നടത്തിയ ജല്പനം അക്ഷരാര്‍ത്ഥത്തില്‍ പാക് തീവ്രവാദികളുടെ കരങ്ങള്‍ക്ക് കരുത്തുപകരുന്നതായി. നമുക്ക് ലജ്ജിച്ച് തല താഴ്ത്താം. അതിര്‍ത്തി പുകയുമ്പോള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നേറാന്‍ മുന്‍കയ്യെടുക്കേണ്ടത് ഭരണപക്ഷമാണ്. ഇതുപോലൊരു സന്ദര്‍ഭത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കരുത്തിന്റെ പ്രതീകമായ ‘ദുര്‍ഗ’യെന്നു വിശേഷിപ്പിച്ചത് അടല്ജിയാണെന്നത് നമുക്ക് അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കാം. കാരണം, അടല്‍ജിക്ക് തെരഞ്ഞെടുപ്പിനേക്കാള്‍ വലുത് മാതൃരാജ്യമായിരുന്നു.
എന്തുകൊണ്ട് ഇന്ത്യ നിരന്തരം ആക്രമിക്കപ്പെടുന്നു? വിഭജനത്തോളം പഴക്കമുണ്ടിതിന്. വിവേകശൂന്യമായ വിട്ടുവീഴ്ചകളിലൂടെ വിശ്വപൗരനാവാന്‍ ശ്രമിച്ച നെഹ്റുവില്‍ നിന്നതു തുടങ്ങുന്നു. 1947ലെ വിഭജന കരാറുപ്രകാരം ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അതതു രാജ്യങ്ങളായിരുന്നു. ഭാരതം അത് മാതൃകാപരമായി അന്നും ഇന്നും പാലിച്ചുപോരുന്നു. എന്നാല്‍ കരാറെഴുതിയ മഷിയുണങ്ങും മുമ്പേ പാക്കിസ്ഥാനതു കാറ്റില്‍പ്പറത്തി. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് നിരാലംബരായ ഹിന്ദുക്കളെ കിഴക്കന്‍ ബംഗാളില്‍ നിന്നും പാക്കിസ്ഥാന് ആട്ടിയോടിച്ചത് ഒരുദാഹരണം മാത്രം. ഈ വിഷയത്തില്‍ നെഹ്റു സ്വീകരിച്ച നെറികെട്ട നിലപാടില്‍ പ്രതിഷേധിച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കേന്ദ്രമന്ത്രിപദം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്നത് ചരിത്രത്തിന്റെ ഭാഗം. ലിയാകത്ത്അലിഖാനുമായി പുതിയ കരാറുണ്ടാക്കാന്‍ ശ്രമിച്ച നെഹ്റുവിനോട് പുതിയ കരാറുണ്ടാക്കുകയല്ല മറിച്ച് എഴുതിയ കരാര്‍ പാലിക്കുകയാണു വേണ്ടതെന്ന ശ്യാമപ്രസാദ്ജിയുടെ ഗര്ജ്ജനതുല്യമായ പ്രഖ്യാപനം ഇന്നും ദേശസ്നേഹികളുടെ മനസ്സില്‍ മുഴങ്ങുന്നു. നിവര്ന്നുനില്ക്കാന് പിന്നിലൊരു നട്ടെല്ലുവേണം. അതില്ലാതെ പോയ നെഹ്റുവിന്റെ ഇതേ നിലപാടാണ് കാശ്മീരില്‍ ഇന്നും വെടിയൊച്ച നിലക്കാത്തതിനു കാരണം. സ്വാതന്ത്ര്യം നേടി മൂന്നു മാസം പിന്നിടുന്നതിനു മുമ്പാണ് പാക്കിസ്ഥാന് കാശ്മീരിനെ ആക്രമിച്ചത്. അന്നും നെഹ്റുവിന്റെ നിലപാട് മറിച്ചായിരുന്നില്ല. “ഇന്നു ശ്രീനഗര്‍, നാളെ ദില്ലി. സ്വന്തം ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കാന്‍ കൂട്ടാക്കാത്ത രാജ്യം അതിന്റെ നാശം കാണുകയാണെന്ന്” വി.പി. മേനോന് അന്ന് മുന്നറിയിപ്പ് നല്‍കിയത് ഓര്‍ക്കുക (കിലേഴൃമശ്ി ീള കിറശമ ടമേലേ). നെഹ്റു തുടങ്ങിവച്ചതും പില്ക്കാലത്ത് കോണ്‍ഗ്രസ് തുടര്‍ന്നു പോന്നതുമായ നിലപാടിന്റെ സന്തതിയല്ലേ ഈ ദുരന്തം.
‘കരാറിലൊപ്പുവെക്കുക- പാലിക്കാതിരിക്കുക- പിന്നെ ലംഘിക്കുക’ പാക്കിസ്ഥാന് രൂപംകൊണ്ടതു മുതല്‍ തുടരുന്ന അപ്രഖ്യാപിത നയമാണിത്. ലോകജനതയുടെ പ്രശംസപിടിച്ചുപറ്റിയ അടല്‍ജിയുടെ ലാഹോര്‍ ബസ് യാത്രയ്ക്ക് പാക്കിസ്ഥാന് പകരം തന്നതെന്തെന്ന് നമുക്കറിയാം. മറന്നും പൊറുത്തും സമാധാനാന്തരീക്ഷത്തിലേക്കു വന്നപ്പോള്‍ 2001 ഡിസംബറിലെ പാര്‍ലമെന്റാക്രമണം. തുടര്‍ന്ന് 2003ലെ ഒത്തുതീര്‍പ്പുകരാര്‍. തുടര്‍ന്നുവന്നത് 2008ലെ മുംബൈ ആക്രമണം. ഗിലാനിയുടെയും സര്‍ദാരിയുടെയും സന്ദര്‍ശനത്തെത്തുടര്‍ന്ന് അകല്‍ച്ചയുടെ മഞ്ഞുരുകി എന്നു വന്നപ്പോഴാണ് ഏറ്റവും ഒടുവിലത്തെ ആക്രമണം. കരാറും ഒത്തുതീര്‍പ്പുമെല്ലാം പാക്കിസ്ഥാന് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചടിക്കാനുള്ള മറ മാത്രമാണ്. സൗഹൃദത്തിന്റെ ഇഴയടുപ്പം ദുര്‍ബലമാവാതിരിക്കാന്‍ ഇന്ത്യ ആത്മാര്‍ത്ഥമായി ശ്രമിക്കുമ്പോള്‍ പാക്കിസ്ഥാനതു ദൗര്‍ബല്യമായി എണ്ണുകയാണ്. ഈ ധാര്‍ഷ്ട്യത്തിനു മുന്നില്‍ നമുക്കെത്ര കാലം ശാന്തിമന്ത്രം ചൊല്ലി നില്ക്കാനാവും?
പാക്കിസ്ഥാന് ഇന്ന് ഇന്ത്യക്കു മാത്രമല്ല ലോകസമാധാനത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കണക്കനുസരിച്ച് 30000 മദ്രസകളാണ് പാക്കിസ്ഥാനിലുള്ളത്. അനൗദ്യോഗികമായ ആയിരങ്ങള്‍ ഇതിനുപുറമെയാണ്. ജിഹാദി ചിന്തയിലാകൃഷ്ടരായ പതിനായിരങ്ങളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങുന്നത്. പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ഇന്നും നടപ്പാകാതെ അവശേഷിക്കുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ച് 42 ക്യാമ്പുകളിലായി 2500 തീവ്രവാദികള്‍ ഇവിടെ പരിശീലനത്തിലാണ്. 1400 പേര് ഇന്ത്യയിലേക്ക് കടക്കാന്‍ അവസരം പാര്‍ത്ത് അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണ്. മുന്നൊരുക്കത്തിന്റെ ഭാഗമായി 886 ബങ്കറുകളും 398 ടവറുകളും 143 ഔട്ട്പോസ്റ്റുകളുമായി പാക് സൈന്യം അതിര്‍ത്തിയില്‍ സുസജ്ജമാണ്. എല്ലാ രാജ്യങ്ങള്‍ക്കും സൈന്യമുണ്ട്. എന്നാല്‍ സൈന്യത്തിന് ഒരു രാജ്യമുണ്ടെങ്കില്‍ അത് പാക്കിസ്ഥാനാണ്. ഭരണകൂടമാകട്ടെ ദുര്‍ബലവും. ഇവിടെ നമ്മുടെ പതിവു നിലപാടുകള്‍ പുന:പരിശോധിക്കേണ്ടിയിരിക്കുന്നു. അതിര്‍ത്തി കടന്നാക്രമിച്ച് പാക് സേന സുരക്ഷിതസ്ഥാനത്തേക്ക് പിന്‍വാങ്ങുകയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ശത്രുവിനെ പിന്തുടര്ന്ന് തുരത്താനും അവരുടെ മണ്ണിലെ ക്യാമ്പുകള്‍ തകര്‍ക്കാനും അന്താരാഷ്ട്ര നിയമമനുവദിക്കുന്നുണ്ട്. അനുഭവത്തില്‍ നിന്ന് ഇന്ത്യ വല്ല പാഠവും പഠിച്ചിട്ടുണ്ടെങ്കില്‍ മറുപടിക്കു കാത്തുനില്‍ക്കാതെ നമ്മുടെ സൈന്യാധിപന്മാരുടെ അഭിപ്രായത്തെ മാനിച്ച് നടപടിയുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്.
** കെ.പി.ശ്രീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: