ലക്നൗ: സമാജ്വാദി പാര്‍ട്ടിയുമായി യാതൊരു വിധത്തിലുള്ള സഖ്യവും ഇനിയുണ്ടാകില്ലെന്നും എല്ലാ തെരഞ്ഞെടുപ്പുകളും തനിച്ചാകും ഇനി മത്സരിക്കുകയെന്നും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. ലക്നൗയില് നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം ട്വീറ്റുകളിലൂടെയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്.
പ്രസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും ഭാവിയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിക്ക് എതിരെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി യോഗത്തില്‍ മായാവതി ഉയര്‍ത്തിയത്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന 2012 മുതല്‍ 2017 വരെയുള്ള കാലത്ത് ദളിതര്‍ക്കെതിരെയും ബിഎസ്പിക്കെതിരെയും എതിരെ ശത്രുതാപരമായ നടപടിയാണ് എസ്പി കൈകൊണ്ടത്. അതൊക്കെ വിസ്മരിച്ചാണ് രാജ്യതാല്പര്യം മുന്‍നിര്‍ത്തി അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സഖ്യവുമായി മുന്നോട്ടുപോയാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ ട്വിറ്ററിലുടെ അറിയിച്ചു. ‘ചെറുതും വലുതുമായ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇനി ബിഎസ്പി തനിച്ച് മല്‍സരിക്കും’ മായവതി പറഞ്ഞു.
പാര്‍ട്ടി ദേശീയ യോഗത്തില്‍ എസ്പിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. താജ് കോറിഡോര്‍ കേസില്‍പ്പെടുത്താന്‍ മുലായം സിങ് ബിജെപിയുമായി കൂടിചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് മായവതി ആരോപിച്ചു.
അടുത്തിടെ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തനിച്ച് മല്‍സരിക്കുമെന്നായിരുന്നു നേരത്തെ മായവതി അറിയിച്ചത്. ഭാവിയില്‍ സഖ്യ സാധ്യത അവര്‍ തളളിയിരുന്നില്ല. എന്നാല്‍ പാര്‍ട്ടി യോഗത്തിന് ശേഷം അവര്‍ നിലപാട് മാറ്റുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസിപിയും രാഷ്ട്രീയ ലോക്ദളും സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 62 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ബിഎസ്പിയ്ക്ക് 10 സീറ്റുകളാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഗോരഖ്പൂര്‍, ഫൂല്പൂര്, കൈറാന എന്നിവിടങ്ങളില്‍ എസ്പി-ബിഎസ്പി സഖ്യം ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: