ന്യൂദല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വെ. രാജ്യവ്യാപകമായി ഇരുപത്തിയെട്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് എബിപി-നീല്‍സണ്‍ നടത്തിയ സര്‍വേയിലാണ് യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം വെളിപ്പെട്ടത്. ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്താണ് സര്‍വേഫലം പുറത്തുവന്നിരിക്കുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന അഴിമതിയും യുപിഎ സര്‍ക്കാരിന് സര്‍വേയില്‍ വിലങ്ങുതടിയാവുകയായിരുന്നു. ബിജെപിയിലും കോണ്‍ഗ്രസിലും നേതൃമാറ്റം നടക്കുന്നതിന് തൊട്ടുമുമ്പാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ 9000 ത്തോളം ആള്ക്കാര് അഭിപ്രായം രേഖപ്പെടുത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യതയുള്ളത് നരേന്ദ്രമോദിക്കാണെന്ന് സര്‍വേ വിലയിരുത്തുന്നു. 48 ശതമാനം പേരും മോദിയെ പിന്തുണച്ചു. രാഹുല്‍ഗാന്ധിക്ക് അനുകൂലമായി 18 ശതമാനം പേര് മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് 39 ശതമാനം പേര് ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ സാധ്യത കേവലം 22 ശതമാനമായി ചുരുങ്ങി. പാര്‍ട്ടി അടിസ്ഥാനത്തില്‍ 36 ശതമാനം പേര് ബിജെപിക്ക് വോട്ട് ചെയ്യാനിഷ്ടപ്പെടുമ്പോള് കോണ്‍ഗ്രസിന് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തിയത് 18 ശതമാനം പേര് മാത്രമാണ്. പാര്‍ട്ടി അടിസ്ഥാനത്തില്‍ ഇരട്ടി ജനസമ്മിതിയാണ് ബിജെപിക്കുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇടതുപാര്ട്ടികള്ക്കനുകൂലമായി മൂന്ന് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സംസ്ഥാനങ്ങളിലെ മറ്റ് പ്രാദേശിക പാര്‍ട്ടികളെ 17 ശതമാനം പേര് പിന്തുണച്ചു. ഇന്ത്യന്‍ ജനജീവിതത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടതുപാര്ട്ടികള്ക്കായില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു
നിലവില്‍ യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാണ്. സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ നടപടികള്‍ അവര്‍ക്കുതന്നെ വിനയാകുകയായിരുന്നുവെന്ന് സര്‍വേ തെളിയിക്കുന്നു. നരേന്ദ്ര മോദിയുടെ കീഴിലുണ്ടാകുന്ന കേന്ദ്രസര്‍ക്കാര്‍ ഏറ്റവും സുസ്ഥിരമായിരിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍വേഫലം യുപിഎ സര്‍ക്കാരിന്റെ നിലവിലുള്ള പ്രതിച്ഛായക്കും മങ്ങലേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: