തിരുവനന്തപുരം: കേരളത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി പുതിയതായി നിയോഗിച്ചതിന്റെ പകുതി പോലീസ് മതിയെന്ന് റെയില്‍വെ ബോര്‍ഡ്. 200 പോലീസുകാരെ നിയോഗിച്ചപ്പോഴാണ് നൂറുപേര് മതിയെന്ന റെയില്‍വെ അധികൃതരുടെ നിലപാട്.
ട്രെയിന്‍ യാത്രക്കാരിയായ സൗമ്യ ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി പോലീസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുതായി 400 പോലീസുകാരെ റെയില്‍വേയില്‍ നിയോഗിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
റെയില്‍വേ പോലീസില്‍ ഇങ്ങനെ നിയമിക്കുന്നവരുടെ പകുതി ചിലവ് റെയില്‍വേയും ബാക്കി സംസ്ഥാനവും വഹിക്കണം. 400 പേരില്‍ ആദ്യഘട്ടം എന്ന നിലയില്‍ 200 പേരെ നിയമിച്ചപ്പോഴാണ് 100 പേര് മതിയെന്ന നിലപാട് റെയില്‍വേ അധികൃതര്‍ സ്വീകരിച്ചത്. 400 പേരെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതിയും റെയില്‍വേക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കണമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ അധികൃതര്‍ വീണ്ടും റെയില്‍വേ അധികൃതരോട് അഭ്യര്‍ത്ഥിച്ചതായാണ് അറിവ്.
റെയില്‍വേ പോലീസില്‍ നിലവില്‍ 406 പേരാണ് ഉള്ളത്. ഒരു എസ്.പി, നാല് ഡി.വൈ.എസ്.പി, നാല് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, 19 എസ്.ഐ, 13 എ.എസ്.ഐ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. പുതുതായി 400 പേരെ നിയമിക്കുമ്പോള്‍ റെയില്‍വേ പോലീസിന്റെ എണ്ണം 806ആകും. ഇതില്‍ പുതുതായി നിയമിച്ച 200 പേരില്‍ 70 ശതമാനവും ചുമതലയേറ്റിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഈ ആഴ്ച്ച ചുമതലയേല്‍ക്കും. പുതുതായി അനുവദിച്ചതില്‍ 39 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.
400 പേരെ പുതുതായി നിയമിച്ചാല്‍പ്പോലും എല്ലാ ട്രെയിനുകളില്‍ രണ്ട് പോലീസുകാരെ വീതം നിയോഗിക്കാന്‍ എണ്ണം തികയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: