തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുന്‍ ഹൈക്കോടതി ജസ്റ്റിസ് പത്മനാഭന് നായര്‍ സുപ്രീംകോടതിയില്‍ ഹാജരാകും. സുപ്രീം കോടതിയുടെ പ്രത്യേക ബഞ്ചില്‍ നാളെ വാദം തുടങ്ങും. കേസില്‍ പ്രോസിക്യൂഷന് ഭാഗം അഭിഭാഷകനെ മാറ്റണമെന്ന പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി.
സുപ്രീംകോടതി അഭിഭാഷകരായ ശേഖര്‍ നാഫ്ഡെയോ, സുശീല്‍ കുമാറിനെയോ നിയമിക്കണമെന്നായിരുന്നു ആവശ്യം. 1996ല്‍ നടന്ന സുര്യനെല്ലി കേസിലെ 35 പ്രതികളില്‍ 34 പേരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയില്‍ നാളെ വാദം ആരംഭിക്കുക.. സുര്യനെല്ലി പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരുമാണ് അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നിര്‍ദേശപ്രകാരമാണ് പീഡനക്കേസ് പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിച്ചത്. 42 പേര് ചേര്‍ന്നു 40 ദിവസങ്ങളിലായി 16 വയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2000 സെപ്റ്റംബര്‍ ആറിനു വിചാരണ കോടതി 35 പ്രതികള്‍ക്കു ജയില്‍ ശിക്ഷ വിധിച്ചു. തുടര്‍ന്ന് 2005ല്‍ പ്രതികളുടെ ഹര്‍ജി ഹരിഗണിച്ച ഹൈക്കോടതി ഒരാള്‍ക്കു മാത്രം ശിക്ഷ വിധിച്ചു മറ്റുള്ളവരെ വെറുതെവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: