തിരുവനന്തപുരം: പൂനെയില്‍ അറസ്റ്റിലായ രാജ്യാന്തര മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദ്രസിംഗുമായി കേരള പോലീസിന്റെ അന്വേഷണ സംഘം ഇന്ന് തലസ്ഥാനത്തെത്തും. പുലര്‍ച്ചെ മുംബൈയില്‍ നിന്നുള്ള വിമാനത്തിലാണ് കനത്തസുരക്ഷാവലയത്തില് ബണ്ടിയെ തിരുവനന്തപുരത്തെത്തിക്കുക. ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെ പൂനെയില്‍ അറസ്റ്റിലായ ബണ്ടിയെ ഇന്നലെ ഉച്ചയോടെയാണ് കേരളത്തില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥനായ സിഐ പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘം പൂനെ പോലീസില്‍ നിന്നും ഏറ്റുവാങ്ങിയത്. ശനിയാഴ്ച വെളുപ്പിന് 2.45 ഓടെയാണ് ബണ്ടി ചോര്‍ പൂനെയിലെത്തിയത്. പൂനെ റയില്വേസ്റ്റേഷനിലിറങ്ങിയ ഇയാള്‍ ഒരു ഓട്ടോയില്‍ പൂനെ സൗത്തിലെ സായി എക്സിക്യൂട്ടീവ് എന്ന ഹോട്ടലില്‍ എത്തുകയായിരുന്നു.
പൂനെയിലെ മുന്‍ അസിസ്റ്റന്റ് കമ്മീഷണറായ വിജയ് മാനെയുടെ മകന്റെ ഹോട്ടലായിരുന്നു ഇത്. ഇവിടെ മുറി ആവശ്യപ്പെടുന്നതിനിടെ ബണ്ടിയുടെ പരിഭ്രമം കണ്ട് സംശയം തോന്നിയ ഹോട്ടല്ജീവനക്കാരന്റെ പരിശോധനയാണ് ബണ്ടിയെ കുടുക്കിയത്. ഹോട്ടലില്‍ വന്നുകയറിയപ്പോള്‍ മുഖം മറയുന്ന രീതിയില്‍ ബണ്ടി തൊപ്പിവച്ചിരുന്നു. പേരെഴുതിയതില്‍ അവ്യക്തതയുണ്ടായിരുന്നു. ആദ്യം ഡ്രൈവിംഗ് ലൈസന്സിന്റെഫോട്ടോസ്റ്റാറ്റ് തെളിവായി കൊടുത്തുവെങ്കിലും അത് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് ഒര്ജിനലാവശ്യപ്പെട്ടപ്പോള് ബണ്ടി പരിഭ്രാന്തനായി. 1400 രൂപയുടെ റൂമിന് 2000 രൂപ അഡ്വാന്‍സ് നല്കിയ ബണ്ടി ബാക്കി തുക നല്കിയപ്പോള് പിന്നെ വാങ്ങിക്കാമെന്നും പെട്ടെന്ന് റൂം തുറന്നുതരാനും ആവശ്യപ്പെടുകയായിരുന്നു. താന്‍ മുംബൈയില്‍ നിന്നും വരികയാണെന്നും 6 മണിക്കു കല്ക്കത്തയ്ക്കുള്ള ട്രെയിനില്‍ പോകണമെന്നും പറഞ്ഞിരുന്നു. ട്രെയിന്‍ യാത്രയ്ക്ക് ടാക്സിയോ മറ്റ് സൗകര്യങ്ങളോ വേണമോയെന്ന ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ബാല്‍ഗോവിന്ദ് ത്രിപാഠിയുടെ ചോദ്യത്തിനു മുന്നില്‍ ബണ്ടി പതറി. കുടിക്കാന്‍ വെള്ളം വേണമോ എന്ന ചോദ്യത്തിനും ദ്വേഷ്യത്തോടെ പ്രതികരിച്ച ബണ്ടി എത്രയും പെട്ടെന്ന് മുറി തുറന്നുതരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഗോവിന്ദ് ത്രിപാഠി 23ന് വന്ന ഇംഗ്ലീഷ്പത്രം പരിശോധിച്ചു. ഇതോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്ത ഹോട്ടലിലെ മലയാളി റിസപ്ഷനിസ്റ്റായ ഗണേഷിനെ ത്രിപാഠി വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഗണേശും ബണ്ടിയെ തിരിച്ചറിഞ്ഞു. ഗണേശ് ഉടന്‍തന്നെ കേരളപോലീസിന് വിവരങ്ങള്‍ കൈമാറി. ത്രിപാഠി തന്റെ ഉടമസ്ഥനും വിവരം കൈമാറി. ബണ്ടിയുടെ വിവരം ലഭിച്ച എഡിജിപി ഹേമചന്ദ്രന് അപ്പോള്‍ത്തന്നെ പൂനെ കമ്മീഷണര്‍ ഗുലാബ് റാവുപോളിന് വിവരം കൈമാറി. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് പൂനെ സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രശേഖര്‍ ദേവാംഗറിന്റെ നിര്‍ദ്ദേശപ്രകാരം പൂനെ പോലീസ് ഹോട്ടല്‍ വളഞ്ഞു. ബണ്ടിയുടെ മുറിയിലെത്തിയപ്പോള്‍ ഇയാള്‍ ലൈറ്റണച്ച് ടെലിവിഷന്‍ കാണുകയായിരുന്നു. മുറിയില്‍ തട്ടിവിളിച്ച പോലീസുകാരെ കണ്ടതോടെ ബണ്ടി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ ദേവീന്ദര്‍ സിംഗ് ആണെന്നും ബിഗ്ബോസ് റിയാലിറ്റിഷോയില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണെന്നുമൊക്കെ സമ്മതിച്ചു. 4.15ഓടെ ഇയാളെ പോലീസ് അറസ്റ്റുചെയ്ത് സമര്‍ത്ഥ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെവച്ച് പൂനെ പോലീസ് വിശദമായി ചോദ്യംചെയ്തു.
പിന്നീട് ഇയാളെ കനത്ത സുരക്ഷാവലയത്തില്‍ കമ്മീഷണര്‍ ഓഫീസിലും എത്തിച്ച് ചോദ്യം ചെയ്തു. ഉച്ചയോടെ കേരളത്തില്‍ നിന്ന് എത്തിയ സിഐ പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള സംഘം ബണ്ടിയെ ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് നിന്നും ആഡംബരകാറുള്പ്പെടെ കവര്‍ച്ച നടത്തിയത് താനാണെന്ന് ബണ്ടി അന്വേഷണ ഉദ്യോഗസ്ഥന്മാരോട് സമ്മതിച്ചു. ഇതിനിടെ പൂനെ പോലീസിനോട് താന്‍ കേരളത്തില്‍ പോയത് തന്റെ പേരില്‍ സിനിമയെടുത്ത ദിബാകര്‍ ബാനര്‍ജിയെ കൊലപ്പെടുത്താനാണെന്നും ബണ്ടി പറഞ്ഞുവച്ചു. എന്നാല്‍ ഇയാളുടെ ഈ വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. മുമ്പും ബണ്ടി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക പതിവായിരുന്നു. ഇന്നലെ ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൂനെ പോലീസ് ബണ്ടിയെ കേരളത്തില്‍നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറി.
മുംബൈയിലെത്തിച്ച ബണ്ടിയെ വിമാനത്തില്‍ ഇന്നുപുലര്‍ച്ചെ തിരുവനന്തപുരത്തെത്തിക്കും. എയര്‍പോര്‍ട്ട് പോലീസിന്റെയും സിഐഎസ്എഫിന്റെയും പ്രത്യേക സുരക്ഷ ബണ്ടിക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റിപോലീസ് കമ്മീഷണര്‍ പി.വിജയന്, ക്രൈംഡിറ്റാച്ച്മെന്റ് എസി കെ.ഇ.ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെയാകും ബണ്ടിയെ കോടതിയില്‍ ഹാജരാക്കുക. ഇതിനിടെ ബണ്ടിക്കുവേണ്ടി ഹാജരാകുമെന്ന് സൗമ്യവധക്കേസില്‍ ഗോവിന്ദിച്ചാമിക്കുവേണ്ടി ഹാജരായ അഡ്വ.ആളിയൂര് അറിയിച്ചു. ബണ്ടിയുടെ കൂടെ പ്രവര്‍ത്തിക്കുന്നവരാണ് തന്നെ ചുമതലപ്പെടുത്തിയതെന്നാണ് ആളിയൂരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: