ന്യൂദല്‍ഹി: കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയ രാജ്നാഥ്സിംഗിനെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്നാഥ്സിംഗിന്റെ വസതിയിലെത്തിയ മോദി ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ചും പാര്‍ട്ടി അധ്യക്ഷനുമായി ചര്‍ച്ച നടത്തി. നേരത്തെ അഹമ്മദാബാദില്‍നിന്നും പുറപ്പെടുന്നതിന് മുമ്പുതന്നെ മോദി പാര്‍ട്ടി അധ്യക്ഷനെ അനുമോദിക്കാന്‍ പുറപ്പെടുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
അഭിനന്ദനങ്ങള്‍ നേരിട്ടറിയിക്കാന്‍ ദല്‍ഹിയിലെത്തുമെന്ന് മോദി രാജ്നാഥ്സിംഗിനെ അറിയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സന്ദര്‍ശനമായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയുടേത്, രാജ്നാഥ്സിംഗും വ്യക്തമാക്കി. അടുത്തവര്‍ഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായി രണ്ട് നേതാക്കളും പ്രതികരിച്ചു. ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.
മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സന്ദര്‍ശനമായിരുന്നു മോദിയുടേത്. സന്ദര്‍ശനോദ്ദേശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് അഭിനന്ദനമറിയിക്കാനെന്നായിരുന്നു മോദിയുടെ മറുപടി. 2014 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് അധ്യക്ഷനോട് മോദി അഭ്യര്‍ത്ഥിച്ചു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണം, അതിന് സംസ്ഥാനസര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങളും രാജ്നാഥ്സിംഗിന് മുമ്പില്‍ മോദി അവതരിപ്പിച്ചു. ബിജെപിയുടെ ഗുജറാത്ത് ഘടകത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും വിശദമായ ചര്‍ച്ച നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: