ന്യൂദല്‍ഹി: താജ് ഇടനാഴിക്കേസില്‍ മായാവതിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി മായാവതിക്ക് നോട്ടീസ് അയച്ചു. മായാവതിക്ക് അനുകൂലമായി കഴിഞ്ഞ നവംബര്‍ അഞ്ചിന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ നല്കിയ അപ്പീലുകളിലാണ് കോടതിയുടെ നടപടി.
വിചാരണ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നുവെന്ന് മായാവതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. അന്നത്തെ പരിസ്ഥിതി വകുപ്പ് മന്ത്രി നസിമുദ്ദീന് സിദ്ദിഖി നാല് ആഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിനും സിബിഐയ്ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ എച്ച്.എല്‍ ദത്തുവും രഞ്ജന്‍ ഗൊഗൊയിയുമാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ മായാവതിക്കും നസീമുദ്ദീന് സിദ്ധിഖിക്കും എതിരായ പ്രോസിക്യൂഷന് നടപടികള്‍ ഉപേക്ഷിക്കാന്‍ 2007 ജൂണില്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ശരിവെക്കുകയാണ് അലഹബാദ് ഹൈക്കോടതി ചെയ്തത്. ഇതിനെതിരേയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
താജ് ഇടനാഴി പദ്ധതിക്കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു മായാവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: