ന്യൂദല്‍ഹി: ദല്‍ഹി മാനഭംഗക്കേസില്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന 6-ാം പ്രതിയായ കൗമാരക്കാരന്റെ വാദം ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് അംഗീകരിച്ചു. കൃത്യം നടത്തുമ്പോള്‍ പ്രതിക്ക് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 17 വയസ്സും ആറുമാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളുവെന്ന് ബോധ്യപ്പെട്ടതായും ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് പറഞ്ഞു. ഇതോടെ കേസില്‍ ഇയാളെ മറ്റു അഞ്ചു പ്രതികള്‍ക്കൊപ്പം കോടതിയില്‍ വിസ്തരിക്കാനാകില്ല. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്ക് ലഭിക്കാനിടയുള്ള പരമാവധി ശിക്ഷ മൂന്ന് വര്‍ഷം മാത്രമായും ചുരുങ്ങും. അതേസമയം, തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച് കേസിലെ മാറ്റൊരു പ്രതിയായ വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സാകേത് കോടതി തള്ളി. വിചാരണ നടക്കുന്ന സാകേതിലെ അതിവേഗ കോടതിയാണ് ഹര്‍ജി തള്ളിയത്. തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇയാളുടെ അഭിഭാഷകന് വ്യക്തമാക്കി.
കേസിലെ ആറ് പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് ജുവനെയില്‍ ബോര്‍ഡിനു മുമ്പാകെ 17 കാരനെ ഹാജരാക്കിയത്. ഇയാളുടെ പ്രായം തെളിയിക്കാനായി മജ്ജ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന പോലീസിന്റെ വാദം ബോര്‍ഡ് നിരസിച്ചിരുന്നു. ഇയാള്‍ പഠിച്ച ഉത്തര്‍പ്രദേശിലെ ഭവാനിപുരിലുള്ള സ്കൂള്‍ രേഖകള്‍ കോടതി തെളിവായി സ്വീകരിച്ചു. നിലവിലുള്ളതും മുന്‍പുണ്ടായിരുന്നതുമായ പ്രിന്‍സിപ്പല്‍മാരാണ് കോടതിയില്‍ ഹാജരായത്.
സ്കൂള്‍ രേഖകള്‍ പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍മാരും ബോര്‍ഡ് മുമ്പാകെ അറിയിച്ചിരുന്നു. രേഖകള്‍ പ്രകാരം 1995 ഏപ്രില്‍ ആറിനാണ് ഇയാള്‍ ജനിച്ചത്. മജ്ജ പരിശോധനയ്ക്ക് കോടതി തയ്യാറായിരുന്നെങ്കിലും രേഖകളില്‍ വിശ്വാസം തോന്നിയതിനാല്‍ പരിശോധന വേണ്ടെന്ന് കോടതി പറഞ്ഞു. ഇയാളെ ഇന്നലെ രാവിലെ കേസ് പരിഗണിക്കുന്നതിനിടെ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ തിരികെ കുട്ടികളുടെ ജയിലിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
എന്നാല്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് ഇയളാണെന്നും ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. മകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഏത് അറ്റം വരെ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തിലും 17കാരനെതിരെ മറ്റു പ്രതികളെക്കാള്‍ ശക്തമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇയാള്‍ക്കു പുറമേ രാം സിങ്, അനിയന് മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത, അക്ഷയ് കുമാര്‍ താക്കുര്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവരുടെ വിചാരണ സാകേത് അതിവേഗ കോടതിയില്‍ പുരോഗമിക്കുകയാണ്.
ഡിസംബര്‍ 16ന് രാത്രിയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സുഹൃത്തിനൊപ്പം തെക്കന്‍ ദല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് രാത്രി 9.15ന് ബസ്സില്‍ കയറിയ യുവതിയെ വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം യുവതിയെയും സുഹൃത്തിനെയും വിവസ്ത്രരാക്കി മഹിപാല്‍പൂര്‍ പാലത്തില്‍ നിന്ന് വലിച്ചെറിയുകയായിരുന്നു. ഇരുവരെ വഴിയാത്രക്കാരാണ് സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 ദിവസത്തിന് ശേഷം യുവതി 29ന് സിംഗപ്പൂരില്‍വച്ച് മരിച്ചു.
** പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: