ന്യൂദല്‍ഹി: കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ്. കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം പ്രതികരിക്കുകയായിരുന്നു രാജ്നാഥ്സിംഗ്. ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയോട് ആഭിമുഖ്യം പുലര്‍ത്തുന്ന 13 എംഎല്‍എമാര്‍ രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഷെട്ടാര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഈ അവസരത്തില്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് ഏതെങ്കിലും രീതിയിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ബുദ്ധിമാനാണെന്നും രാജ്നാഥ്സിംഗ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പദ്ധതികളെപ്പറ്റി ഇരു നേതാക്കളും ചര്‍ച്ച നടത്തി. പാര്‍ട്ടി അധ്യക്ഷനെ അഭിനന്ദിക്കാനെത്തിയ ഷെട്ടാര്‍ കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതികളും രാജ്നാഥ്സിംഗിന് മുന്നില്‍ അവതരിപ്പിച്ചു. ഇതുവരെ ഒരു എംഎല്‍എയും രാജിവെച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചക്കുശേഷം ഷെട്ടാര്‍ പ്രതികരിച്ചു. അധികാരം നിലനിര്‍ത്തുന്നതിനായി പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളില്‍നിന്നും വ്യതിചലിക്കാനാവില്ലെന്ന് രാജ്നാഥ്സിംഗ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വിമതസ്വരമുയര്‍ത്തിയ 13 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. ഈ മാസം 23 ന് ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജിന് മുന്നില്‍ എംഎല്‍എമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. ഈ പ്രതിനിധികളെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കര്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ ബിജെപി നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
വിമതശബ്ദം ഉയര്‍ത്തുന്ന 13 എംഎല്‍എമാരും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: