തിരുവനന്തപുരം : വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് എന്‍എസ്എസ് പിന്തുണ നല്‍കിയതെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി. അങ്ങിനെ ഒരു കരാറില്ലെന്നോ ഉണ്ടെന്നോ കോണ്‍ഗ്രസ് ഔദ്യോഗികമായി പറയാന്‍ തയ്യാറായില്ല. എന്നാല്‍ എന്‍എസ്എസിനെ ആക്ഷേപിക്കാന്‍ രണ്ടാംകിട നേതാക്കളെയും ഘടകകക്ഷികളെയും നിയോഗിക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുകയോ മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനത്ത് ഇരുത്തുകയോ ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പും കേട്ടഭാവം അവര്‍ നടിക്കുന്നില്ല. എന്‍എസ്എസിന് അര്‍ഹിക്കുന്നത് മൗനമാണെന്ന നിലപാടാണ് പ്രശ്നം ഗുരുതരമാക്കാന്‍ പോകുന്നത്.
വോട്ടെടുപ്പ് അടുക്കുമ്പോള്‍ സാമുദായിക സംഘടനകളുടെ ആസ്ഥാനങ്ങളില്‍ ചെന്ന് മുഖം കാണിക്കാന്‍ ക്യൂ നില്‍ക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. പ്രത്യേകിച്ച് യുഡിഎഫ്. വോട്ടെടുപ്പിന് മുമ്പ് നല്കുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടാത്തതിലുള്ള അമര്‍ഷം ഉയരുമ്പോള്‍ മിണ്ടാതിരിക്കുന്നത് അടവാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വാതിലടക്കാതിരിക്കാനുള്ള തന്ത്രവും കൂടിയാണത്.
അതോടൊപ്പം എന്‍എസ്എസിന്റെ നിലപാടില്‍ വെള്ളം കയറിയെന്ന പരസ്യ പ്രഖ്യാപനവും കൂടിയാണ് ഇപ്പോള്‍ ഉണ്ടായത്. സമദൂരമാണ് എന്‍എസ്എസിന്റെ പരസ്യമായ നിലപാട്. സമദൂരമാണെങ്കില് കോണ്‍ഗ്രസ്സുമായി കരാറിലേര്‍പ്പെടാന്‍ സാധ്യതയില്ലല്ലോ. കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രതിനിധിയായി വിലാസ്റാവു ദേശ്മുഖ് ചങ്ങനാശേരിയിലെത്തി ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതിന് സോണിയയ്ക്ക് പരാതി നല്‍കാനും എന്‍എസ്എസ് ഒരുങ്ങുകയാണ്. തന്നെ ഒരു ‘നായരായി’ മുദ്രകുത്തുന്നതില്‍ വിലപിച്ച രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങളോട് പ്രതികരണമില്ല. എല്ലാം രമേശിന്റെ അറിവോടെയും സമ്മതത്തോടെയും ഇംഗിതത്തോടെയുമാണ് സംഭവിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ്. എന്നിട്ടും താനും കെപിസിസി പ്രസിഡന്റും തമ്മില്‍ പൂര്‍ണ യോജിപ്പാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിതാപകരമാണ്. കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ പണി പാളുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ രമേശ് ചെന്നിത്തലയേയും എന്‍എസ്എസിനേയും പ്രകോപിപ്പിക്കാതിരിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ലീഗ് നേതാവ് മന്ത്രി എം.കെ. മുനീറും കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും എന്‍എസ്എസിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. എന്‍എസ്എസിന്റെ ആരോപണം മറുപടി പോലും അര്‍ഹിക്കുന്നതല്ലെന്നാണ് തങ്കച്ചന്റെ വാദം.
** കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: