പള്ളുരുത്തി (കൊച്ചി): രാജ്യം ആദരവ് നല്കുന്ന ബഹുമതിയായ പത്മ പുരസ്ക്കാരം തനിക്ക് ലഭിക്കാത്തതില്‍ ദുഃഖമോ നിരാശയോ ഇല്ലെന്ന് പ്രശസ്ത സംഗീതസംവിധായകന് എം.കെ. അര്ജുനന് മാസ്റ്റര്‍. കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറസാന്നിധ്യമായ മാസ്റ്ററുടെ വാക്കുകളില്‍ പതര്‍ച്ചയില്ല. അസുഖങ്ങള്‍ പലതും അലട്ടുന്നുണ്ടെങ്കിലും ചലനങ്ങളില്‍ വിറയലുകളില്ല. “സംഗീതലോകത്തെ നിലനില്‍പ്പിനായി ആരുടെയും ശുപാര്‍ശകള്‍ക്കായി താന്‍ ചെന്നിട്ടില്ല. പല പുരസ്കാരങ്ങളും അംഗീകാരങ്ങളും തന്നെത്തേടി എത്തിയിട്ടുണ്ട്. ഇതെല്ലാം ദൈവാനുഗ്രഹമാണ്. കൂടുതല്‍ ലഭിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടുമില്ല. പത്മ പുരസ്ക്കാരങ്ങളുമായി ബന്ധപ്പെട്ട പതിവ് വിവാദങ്ങള്‍ക്കിടെ അദ്ദേഹം ‘ജന്മഭൂമി’യോട് മനസ്സ് തുറന്നു.
കൂടുതല്‍ ആഗ്രഹങ്ങള്‍ മനസ്സില്‍ വളരുന്നത് കലാലോകത്തിന് ഭൂഷണമല്ല. അര്‍ജുനന്‍മാസ്റ്റര്‍ അങ്ങിനെയാണ്. ആരോടും പരാതിയില്ല. പരിഭവമില്ല. സൗമ്യത കൈമുതലാക്കിയ മാസ്റ്റര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടുകള്‍ സംഗീതത്തിനായി ജീവിക്കുകയായിരുന്നു.
മാഷ് പറയുന്നു…”ജാനകിയമ്മ പത്മശ്രീ വേണ്ടെന്ന് വെക്കരുതായിരുന്നു. അവര്‍ അംഗീകാരം നിരസിച്ചതിതില് ദുഃഖമുണ്ട്. അവരുടെ ആരാധകരിലും ഇത് വിഷമമുണ്ടാക്കും. ദക്ഷിണേന്ത്യയെ തേടി കൂടുതല്‍ അംഗീകാരങ്ങള്‍ എത്തേണ്ടതായിരുന്നു. തന്നേക്കാള്‍ സീനിയറായ നടന് മധുവിന് പത്മശ്രീ ലഭിച്ചതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നു.
നാടകം കത്തിക്കയറി നിന്നിരുന്ന 55-കളില്‍ പ്രധാനപ്പെട്ട എല്ലാ സമിതികള്‍ക്കുവേണ്ടിയും മാഷ് സംഗീതം നല്‍കിയിട്ടുണ്ട്. തുടര്‍ന്നിങ്ങോട്ട് പത്ത്വര്‍ഷത്തിലധികം നാടകരംഗത്ത് സജീവമായിനിന്നു. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചു. അതിലെ അഞ്ച് പാട്ടുകളും സൂപ്പര്‍ഹിറ്റായി. ഹൃദയമുരുകി നീ കരയില്ലെങ്കില്‍…, മാനത്തിന് മുറ്റത്ത് മഴവില്ല്… തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി പാടിനടക്കുന്നു. കസ്തൂരി മണക്കുന്നല്ലോ കാറ്റേ…, ചെമ്പകതൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി…, തളിര്‍വലയോ… തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ ഇന്നും മൂളുന്നുണ്ടെങ്കില്‍ അത് അര്‍ജുനന്‍മാസ്റ്ററുടെ സംഗീതത്തിന്റെ മാസ്മരികത ഒന്നുകൊണ്ടുമാത്രമാണ്.
പി. ഭാസ്ക്കരന്‍, വയലാര്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, മങ്കൊമ്പ് ഗോപാലകൃഷ്ണന്, ആര്.കെ. ദാമോദരന്‍, ടി.എസ്. ഗോപാലന്, ഷിബു ചക്രവര്‍ത്തി തുടങ്ങിയ പ്രതിഭകളുമായി സഹകരിച്ച് മാസ്റ്ററുടെ സംഗീതത്തില്‍ സൂപ്പര്‍ഹിറ്റുകള്‍ തന്നെ പെയ്തിറങ്ങി. അഞ്ഞൂറിലധികം സിനിമാഗാനങ്ങള്‍ക്ക് സംഗീതം നല്കി. അതെല്ലാം സൂപ്പര്‍ഹിറ്റുകള്‍. നാടകരംഗത്ത് ഇന്നും സജീവമാണ് അര്‍ജുനന്‍മാസ്റ്റര്‍. ഒട്ടേറെ നല്ല ഗാനങ്ങള്‍ നാടകരംഗത്ത് മാഷിന്റെ സംഗീതമാസ്മരികതയില് പിറന്നു. എ.പി. ഗോപാലന്, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, ഏറ്റുമാനൂര്‍ സോമദാസ്, പൂച്ചാക്കല്‍ ഷാഹുല്‍, ചന്തിരൂര്‍ ദിവാകരന് എന്നിവരുടെ കൂട്ടുകെട്ടില്‍ മികച്ച ഗാനങ്ങള്‍ നാടകലോകത്ത് സംഭാവന ചെയ്തു.
അര്ജുനന് മാസ്റ്റര്‍ കഴിഞ്ഞ മൂന്നു തവണയും പത്മ പുരസ്ക്കാരപട്ടികയിലുണ്ടായിരുന്നിട്ടും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. അംഗീകാരങ്ങള്‍ തേടിവരേണ്ടതാണെന്നും പിടിച്ചെടുക്കേണ്ടതല്ലെന്നും മാഷിന്റെ വിനയമുള്ള ഭാഷ നമ്മുടെ സാംസ്കാരികവകുപ്പ് ആവര്‍ത്തിച്ച് ചിന്തിക്കേണ്ടതാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അംഗീകാരം അവര്‍ക്ക് ലഭിക്കുകതന്നെ വേണം. അര്‍ജുനന്‍മാസ്റ്ററുടെ വിനയവും ക്ഷമയും അധികാരികള്‍ക്ക് പാഠമാകട്ടെ.
** കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: