തിരുവനന്തപുരം: ആയുധ ഇടപാട് അഴിമതി കേസിന് പിന്നില്‍ സംസ്ഥാനത്തെ ഉന്നത നേതാവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ഈ ഉന്നത നേതാവിനെ മാധ്യമങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിംഗ്സ് ലിമിറ്റഡ് എന്ന നിലയ്ക്ക് സംസ്ഥാന വിജിലന്‍സും ഇക്കാര്യം അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് സ്ഥിരമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ എം.ഡിയാകാറുള്ള ആളാണ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിംഗ്സ് ലിമിറ്റഡ് മുന്‍ എംഡി ഷാനവാസ്. ഈ സ്ഥാപനങ്ങളുടെ മറവില്‍ ഷാനവാസ് വന്‍ തുക തട്ടിയെടുക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. നിലവാരം കുറഞ്ഞ സ്റ്റീല്‍ കൊടുക്കുമ്പോള്‍ ഷാനവാസിന് കിട്ടുന്ന വന്‍ ലാഭം ആര്‍ക്കൊക്കെ പോകുന്നുണ്ടെന്നും അന്വേഷിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യമാണിതെന്നും കുറഞ്ഞ വിലയ്ക്ക് പ്രതിരോധ ആവശ്യങ്ങള്‍ക്ക് സ്റ്റീല്‍ നല്കിയാല് അതിന്റെ പ്രത്യാഘാതമെന്താണെന്ന് അറിയാമല്ലോയെന്നും വി.എസ് ചോദിച്ചു. അതേസമയം ആയുധ ഇടപാട് കേസിന് രാഷ്ട്രീയബന്ധമില്ലെന്ന് പ്രതി ഷാനവാസ് പറഞ്ഞു. പിന്നില്‍ സ്റ്റീല്‍ ഫോര്‍ജിംഗ്സ് ചെയര്മാന് ഹംസയാണെന്നും ഷാനവാസ് മാധ്യമങ്ങളോട് പറഞ്ഞു. ആയുധ ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും എല്ലാം നിയമപ്രകാരമാണ് നടന്നതെന്നും ഷാനവാസ് പറഞ്ഞു.
തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണം സഹോദരന് തന്നതാണെന്നും ഷാനവാസ് പ്രതികരിച്ചു. നാലര ലക്ഷം രൂപ ഷാനവാസിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് സിബിഐ നേരത്തെ കണ്ടെടുത്തിരുന്നു. ഒരു മന്ത്രിക്കു നല്കാനുള്ളതാണ് പണമാണ് ഇതെന്ന് ഷാനവാസ് വെളിപ്പെടുത്തിയതായാണ് സിബിഐ അന്ന് പറഞ്ഞിരുന്നത്. ഇതിനിടെ ആലുവയിലെ ബാങ്കില്‍ ഷാനവാസിന്റെ ലോക്കറുകള്‍ തുറന്ന് സിബിഐ പരിശോധന നടത്തി. ഷാനവാസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
കേസില്‍ പ്രതിയായ മുംബൈ സ്വദേശി സുബി മാലിയെ കൊച്ചി സിബിഐ ഓഫീസില്‍ ചോദ്യം ചെയ്തപ്പോള്‍ കേസിലെ ഷാനവാസിന്റെ ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തായിരുന്നു. ആയുധസാമഗ്രി കരാറില്‍ തനിക്ക് 18 ലക്ഷം കമ്മീഷന് തുക ലഭിച്ചെന്ന് സുബിമാലി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇതില്‍ പത്ത് ലക്ഷം അവര്‍ ഇടപാടില്‍ പങ്കാളികളായ സ്റ്റീല്‍ ഫോര്‍ജിംഗ്സ് മുന്‍ എം.ഡി ഷാനവാസിനും ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വല്സനുമായി നല്‍കിയെന്നും സുബി മാലി സിബിഐയോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: