മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷയുടെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വാക്പോര്. ഷാരൂഖിന് ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കിന്റെ പ്രസ്താവനയാണു പുതിയ തര്‍ക്കത്തിന് കാരണം.
ഇന്ത്യയില്‍ ജീവിക്കാനാഗ്രഹിക്കുന്ന ഇസ്ലാം വിശ്വാസിയാണു ഷാരൂഖ്. അദ്ദേഹത്തിനെതിരേ തിരിയുന്ന ഇന്ത്യക്കാര്‍ സിനിമാതാരമാണെന്നു മനസിലാക്കണം. പാക്കിസ്ഥാനിലും ആരാധകരുള്ള താരമാണ് അദ്ദേഹം. വെറുപ്പിനു പകരം സ്നേഹത്തിനുവേണ്ടി ഒരുമിക്കാമെന്നും മാലിക്ക്. എന്നാല്‍ മാലിക്കിനെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിവുണ്ടെന്നും സ്വന്തം രാജ്യത്തെ സുരക്ഷയുടെ കാര്യം നോക്കിയാല്‍ മതിയെന്നും ആഭ്യന്തര സെക്രട്ടറി ആര്.കെ. സിങ് പ്രതികരിച്ചു.
റഹ്മാന് മാലിക് പാക് പൗരന്മാരുടെ സുരക്ഷാകാര്യം ശ്രദ്ധിച്ചാല്‍ മതിയെന്നും ഇന്ത്യയെ ഓര്‍ത്ത് കൂടുതല്‍ വേവലാതിപ്പെടേണ്ടെന്നും ആര്.കെ സിംഗ് പറഞ്ഞു. ഇന്ത്യ എല്ലാ രീതിയിലും സുരക്ഷിത സ്ഥാനമാണ്. ഇക്കാര്യത്തില്‍ തങ്ങള്‍ സ്വയം പര്യാപ്തരാണെന്നും പുറത്തുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍ രാജ്യത്തോടാണ് കൂറെന്ന പേരില്‍ പലപ്പോഴും താന്‍ ആരോപണവിധേയനായിട്ടുണ്ടെന്നും തെറ്റിദ്ധരിക്കപ്പെട്ട മുസ്ലീംകളുടെ പ്രതീകമായി ചില രാഷ്ട്രീയ നേതാക്കള്‍ പോലും തന്നെ ചിലപ്പോള്‍ കണ്ടിട്ടുണ്ടെന്നും ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞത് മുന്‍നിര്‍ത്തിയാണ് മാലിക് പ്രസ്താവന നടത്തിയത്.
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് പിന്തുണയുമായി ജമാഅത്ത് ഉദ്ദവ നേതാവ് ഹഫീസ് മുഹമ്മദ് സയീദ് രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഷാരൂഖിന് പാക്കിസ്ഥാനിലേക്ക് താമസം മാറ്റാമെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സയീദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതരുടെ പ്രസ്താവനായുദ്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: