തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് എന്‍.എസ്.എസുമായി രഹസ്യധാരണ ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്. ഒരു സര്‍ക്കാരിനേയും ആരും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും തങ്കച്ചന് പറഞ്ഞു.
സാമുദായിക സംഘടനകള്‍ ഭരണത്തില്‍ ഇടപ്പെടുന്നത് ശരിയല്ലെന്നും തങ്കച്ചന് പറഞ്ഞു. എല്ലാ വിഭാഗം സമുദായങ്ങള്‍ക്കും മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം യു.ഡി.എഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് യു.ഡി.എഫ് നേതൃയോഗമാണ്. ഇന്നലെ പറഞ്ഞതില്‍ കൂടുതല്‍ യാതൊന്നും പറയാനില്ലെന്ന് എന്‍.എസ്.എസിന്റെ വിമര്‍ശനം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി തങ്കച്ചന് പറഞ്ഞു.
ഡീസല്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിക്കുണ്ടായ പ്രതിസന്ധിയും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. സബ്സിഡി ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘം പ്രധാമന്ത്രി മന്മോഹന് സിംഗിനെ കാണും.
മലപ്പുറത്തെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കുന്ന വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ യോഗം വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടതാണ്. യുഡിഎഫില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെന്നും തങ്കച്ചന് പറഞ്ഞു. ഇക്കാര്യം ഇനി സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: