തിരുവനന്തപുരം: തന്റെ മതേതര പ്രതിച്ഛായ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഇപ്പോഴത്തെ വിവാദങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണ്. തനിക്കെതിരായ ഗൂഢാലോചന മാധ്യമങ്ങള്‍ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കെപിസിസിയുടെ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. സുകുമാരന്‍ നായരുടെ നിലപാട് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിലേക്ക് തന്നെ വലിച്ചിഴക്കേണ്ടതില്ല. സമുദായ സംഘടനകളെ ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ നയമല്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായം പറയാം സ്വീകരിക്കേണ്ടത് കോണ്‍ഗ്രസ് സ്വീകരിക്കും, അല്ലാത്തത് തള്ളും. സമുദായ നേതാക്കളും സംഘടനകളും അതിര്‍വരമ്പ് ലംഘിക്കുന്നത് കേരളത്തിന് അപകടമാണെന്നും ചെന്നിത്തല പറഞ്ഞു.
താനിപ്പോഴും താക്കോല്‍ സ്ഥാനത്താണ് ഇരിക്കുന്നത്. കേരളത്തിലെ എല്ലാ സാമുദായിക നേതാക്കളുമായി തനിക്ക് നല്ല ബന്ധമാണ്. ഇതുവരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ ജനങ്ങളുടെയും പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ട്. തന്നെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് ഹൈക്കമാന്‍ഡാണ്. എന്നാല്‍ കെപിസിസി പ്രസിഡന്റെന്ന നിലയില്‍ മന്ത്രിസഭയില്‍ ചേരേണ്ടെന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നു. ഈ തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ വന്ന അന്നു മുതല്‍ തന്റെ നിലപാട് വ്യക്തമാണ്. രണ്ട് മൂന്ന് അവസരങ്ങളില്‍ മന്ത്രിസഭയിലേക്കില്ലെന്ന് താന്‍ വ്യക്തമായി പറഞ്ഞതാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്നതാണ് എന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. താന്‍ എന്തു ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഈ സംഭവത്തില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകളും വിവാദങ്ങളും നിര്‍ഭാഗ്യകരമാണ്.
ഹൈക്കമാന്‍ഡുമായി താന്‍ നടത്തുന്ന ആശയവിനിമയങ്ങള്‍ പൊതുവേദിയില്‍ പറയുന്നത് സംഘടനാ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു. എന്‍.എസ്.എസ് കെപിസിസിയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: