കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസുമായി കോണ്‍ഗ്രസ് നേത്യത്വം ധാരണയില്‍ എത്തിയിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അതിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തല മത്സരിച്ചത്. എന്‍.എസ്.എസുമായി ഹൈക്കമാന്റ് ഉണ്ടാക്കിയ ധാരണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന വിഷയത്തില്‍ ഹൈക്കമാഡ് നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇനി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭയിലേക്ക് ഇല്ലെന്ന രമേശിന്റെ ഇപ്പോഴത്തെ പ്രസ്താവന ഗതികേട് കൊണ്ടാണ്. സമ്മര്‍ദ്ദത്തിലാക്കി രമേശിനെ കൊണ്ട് കോണ്‍ഗ്രസ് അങ്ങനെ പറയിക്കുകയായിരുന്നു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. രമേശിനെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന മുന്‍നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. അങ്ങനെ ആവശ്യപ്പെടുന്നതില്‍ എന്താണ് വര്‍ഗീയത. വ്യക്തിപരമായി രമേശിനെ താന്‍ പിന്താങ്ങിയിട്ടില്ല. ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കരുതെന്ന പ്രധാന ആവശ്യമാണ് മുന്നോട്ട് വച്ചത്. എന്‍.എസ്.എസ് കാരണം രമേശിന്റെ മതേതര പ്രതിച്ഛായയ്ക്ക് കോട്ടം വരില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സമുദായ നേതാക്കന്മാര് അതിരു കടക്കരുതെന്ന് പറയാന്‍ രമേശിന് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: