ഇറ്റാവ (യുപി): തുടര്‍ച്ചയായ 16-ാം കിരീടം ലക്ഷ്യമിട്ട് കുതിപ്പ് തുടങ്ങിയ കേരളത്തിന് ആദ്യ ദിവസം രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു. ചിത്രയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി എച്ച്എസിലെ മുഹമ്മദ് അഫ്സലുമാണ് കേരളത്തിനായി സ്വര്‍ണ്ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണ്ണം നഷ്ടമായെങ്കിലും വെള്ളിയും വെങ്കലവും കേരളം സ്വന്തമാക്കി. പാലക്കാട് പറളി എച്ച്എസിലെ വി.വി. അശ്വിന് ഈയിനത്തില്‍ വെള്ളിയും കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്എസ്എസിലെ മനു ഫ്രാന്‍സിസ് വെങ്കലവും കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ എസ്. അഭിലാഷ് വെങ്കലം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുണ്ടൂര്‍ സ്കൂളിലെ കെ.കെ. വിദ്യയും വെങ്കലം സ്വന്തമാക്കി.
എന്നാല്‍ മീറ്റിലെ ആദ്യ സ്വര്‍ണ്ണം ഛത്തീസ്ഗഢ് സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അവരുടെ വിമല പട്ടേലാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. രാജസ്ഥാന് താരങ്ങളായ സരിത കിച്ചാര് രണ്ടാം സ്ഥാനവും സുമന് മൂന്നാം സ്ഥാനവും നേടി. ഈ ഇനത്തില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന വര്‍ഷ ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. മീറ്റിന്റെ ആദ്യ ദിവസം 11 ഫൈനലുകളാണ് നടന്നത്.
കഴിഞ്ഞ തവണ പഞ്ചാബിലെ ലുധിയാനയില്‍ 29 സ്വര്‍ണ്ണവും 25 വെള്ളിയും 15 വെങ്കലവും നേടിയാണ് കേരളം ചാമ്പ്യന്മാരായത്. ഇത്തവണ മികച്ച ട്രാക്കും അനുബന്ധ സൗകര്യങ്ങളുമുള്ള സെയ്ഫായ് സ്റ്റേഡിയത്തില്‍ ഇതില്‍ കൂടുതല്‍ മെഡല്‍ നേടി തുടര്‍ച്ചയായ 16-ാം കിരീടം സ്വന്തമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍.
നേരത്തെ ഇറ്റാവയിലെ സെയ്ഫായി രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ മുന്‍ യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മിച്ച സ്റ്റേഡിയത്തിലെ ആദ്യ പ്രമുഖ ദേശീയ മീറ്റാണിത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമായി 2324 കുട്ടികളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. അഞ്ച് ദിനം നീണ്ടുനില്‍ക്കുന്ന കായികമേളയില്‍ 93 ഇനങ്ങളില്‍ മെഡല്‍ നിര്‍ണയിക്കപ്പെടും. മേള ഫെബ്രുവരി 2ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: