കല്‍പ്പറ്റ: പ്രകൃതിയിലെ അനുകൂല ഘടകങ്ങളും എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പൈതൃക സമ്പത്തും ചരിത്ര പശ്ചാത്തലവുമുള്ള വയനാടിന് മലബാര്‍ മേഖലയിലെ ടൂറിസം പുരോഗതിയില്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മലബാറിലെ മുഖ്യ ടൂറിസം കേന്ദ്രമാക്കി വയനാട് ജില്ലയെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുകയാണെന്നും ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍.
വയനാട്ടില്‍ ടൂറിസം വികസനത്തിന് അനന്ത സാദ്ധ്യതകളുണ്ട്. ഇവ പ്രയോജനപ്പെടുത്തി ഇന്ത്യയിലേയും ലോകത്തിലെയും അറിയപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി വയനാടിനെ മാറ്റും. എടക്കല്‍ ഗുഹാ പരിസരത്ത് എടക്കല്‍ ഗുഹയിലേക്കുള്ള രണ്ടാമത്തെ നടപ്പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മണിച്ചിറ, പഴശ്ശിപാര്‍ക്ക് എന്നിവയും എഴുത്ത്പാറയും അനുബന്ധ സ്ഥലങ്ങളും സഞ്ചാരികള്‍ക്കായി വികസിപ്പിക്കും.
കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് എടക്കല്‍ ഗുഹാ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു മീറ്റര്‍ വീതിയും 110 മീറ്റര്‍ നീളവുമുള്ള പാതയ്ക്ക് 300 പടികളുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.വിജയ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.അനിതാ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: