കാസര്‍കോട്: കാസര്‍കോട് കുഡ്ലു സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്ക്കൂളിനു സമീപം താമസിക്കുന്ന ഭെല്‍ ജീവനക്കാരനായ സോണിക്കുട്ടി(46), ഭാര്യ ജനറല്‍ ആശുപത്രിയിലെ ഹെഡ് നഴ്സ് ത്രേസ്യാമ്മ (39) മക്കള്‍ ജയ്മാതാ സ്കൂളിലെ ജെറിന്(12), ജുവന്(10) എന്നിവരെയാണ് മായിപ്പാടി പേരോല്‍ കണ്ണൂര്‍ റോഡരികില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണിക്കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മായിപ്പാടി റോഡരികില്‍ ഇന്നലെ രാവിലെ ചുവന്ന ആള്‍ട്ടോകാര്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കാസര്‍കോട് സി ഐ സുനില്‍കുമാര്‍, എസ് ഐ ദിനേശന്, വിദ്യാനഗര്‍ സി ഐ ഉത്തംദാസ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയെങ്കിലും കാറിനു പുറത്ത് രക്തക്കറ കണ്ടതിനാല്‍ വിദഗ്ധര്‍ വന്നതിനുശേഷമാണ് കാര്‍ തുറന്നത്. ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി രഘുരാമന്, വിരലടയാള വിദഗ്ധന്‍ പി. നാരായണന്, ഫിംഗര്‍ പ്രിന്റ് ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ രമേശ് ബാബു എന്നിവര്‍ സ്ഥലത്തെത്തി ഉച്ചയ്ക്കാണ് കാര്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കാറിന്റെ ഉള്‍വശം പകുതിയോളം ഉരുകിയ നിലയിലായിരുന്നു. ചില്ലുകള്‍ മുഴുവനും അടച്ചിട്ടിരുന്നു. ഗ്യാസ് ചോര്‍ന്ന് ചില്ലുകളില്‍ ഇളം മഞ്ഞ നിറം പടര്‍ന്നിരുന്നു. സോണികുട്ടിയും ഭാര്യ ത്രേസ്യാമ്മയും മുന്‍സീറ്റിലും മക്കള്‍ പിന്‍സീറ്റിലും മരിച്ചനിലയിലായിരുന്നു. സോണിക്കുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: