പത്തനംതിട്ട: ആറന്മുളയിലെ വിമാനത്താവള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഭിന്നത രൂക്ഷമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്കിയ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഘടകകക്ഷി നേതാക്കള്‍ രംഗത്ത് എത്തിയതോടെ ഇന്നലെ നടന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിന്റെ അജണ്ടയില്‍ നിന്നും ആറന്മുള വിമാനത്താവള വിഷയം ഒഴിവാക്കി. പദ്ധതിയെ എതിര്‍ത്തുകൊണ്ട് കൃഷി വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒരുവര്‍ഷമായി സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതിനെ ഘടകകക്ഷികള്‍ എതിര്‍ക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണിയുടെ നേതൃത്വത്തില്‍ വിമാനത്താവള പദ്ധതിക്കെതിരേ ഘടക കക്ഷി നേതാക്കള്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തേയും ഉമ്മന്‍ചാണ്ടിയേയും വിഷമവൃത്തത്തിലാക്കി. ഇതോടെ ക്ലിഫ് ഹൗസില്‍ നടന്ന യോഗത്തില്‍ പ്രധാന അജണ്ടയായിരുന്ന വിമാനത്താവള വിഷയം ചര്‍ച്ച ചെയ്യാതെ ഒഴിവാക്കുകയായിരുന്നു.
സോഷ്യലിസ്റ്റ് ജനതാ നേതാക്കളായ ഷേയ്ക്ക് പി.ഹാരിസ്, വര്‍ഗ്ഗീസ.് സി. ജോര്‍ജ്ജ്, സിഎംപി നേതാവ് സി.പി ജോണ്‍, ജെഎസ്എസ് നേതാവ് അഡ്വ.രാജന്‍ബാബു എന്നിവരും വിമാനത്താവള പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തിയെന്നറിയുന്നു. യുഡിഎഫ് സര്‍ക്കാര്‍ പൂഴ്ത്തിവെച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് ഘടകകക്ഷി നേതാക്കള്‍ പദ്ധതിക്കെതിരേ തിരിഞ്ഞത്. ഗുരുതരമായ പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് വിവിധ വകുപ്പുകള്‍ കണ്ടെത്തിയ പ്രദേശത്ത് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നത് അവസാനിപ്പിക്കണമെന്നും ഘടക കക്ഷികള്‍ ആവശ്യപ്പെട്ടതായി അറിയുന്നു.
പാരിസ്ഥിതിക സന്തുലനം തര്‍ക്കമെന്നും മേഖലയില്‍ ഉരുള്‍പൊട്ടലിന് ഇത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ 2012 ജനുവരിയില്‍ നല്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇത്രയും കാലം ഗൗരവകരമായ ഉള്ളടക്കമുള്ള ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ വിമാനത്താവള അനുകൂല നിലപാടിന്റെ ഭാഗമായാണ്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും പ്രതിസന്ധിയിലായിരിക്കുകയാണ്. കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഘടക കക്ഷികള്‍ യോഗത്തില്‍ എതിര്‍പ്പുമായെത്തിയതോടെ ആറന്മുള വിമാനത്താവള പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍.
ആറന്മുള പാടശേഖരത്തിനു സമീപമുള്ള മലകളില്‍ മഴക്കാലത്തു പെയ്യുന്ന ജലം സംഭരിച്ചുവെച്ച് പമ്പയിലേക്കൊഴുക്കി വിടുന്ന തണ്ണീര്‍ത്തടങ്ങള്‍ വിമാനത്താവള പദ്ധതി നടപ്പിലായാല്‍ നശിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതോടെ മഴക്കാലത്ത് മലകളില്‍ ഉരുള്‍പൊട്ടലിന് കാരണമാകും. കൂടാതെ മഴക്കാലത്ത് പമ്പയാറ്റിലെ അധികജലത്തെ ഉള്‍ക്കൊള്ളുന്ന ആറന്മുളയിലേയും മല്ലപ്പുഴശ്ശേരിയിലേയും പാടങ്ങള്‍ നികത്തപ്പെടുന്നത് പമ്പയാറിന്റെ തീരത്ത് വന്‍ വെള്ളപ്പൊക്കത്തിന് കാരണമാകും.
വേനല്‍ക്കാലത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കാനും തണ്ണീര്‍ത്തടങ്ങളുടെ നാശം കാരണമാകും. പ്രദേശത്തെ നിലം നികത്തുന്നതിന് കൃഷി വകുപ്പ് യാതൊരു അനുമതിയും നല്‍കിയിട്ടില്ല. കോഴിത്തോട് നികത്തിയത് കൃഷിയെ തടസ്സപ്പെടുത്തിയെന്നും നികത്തിയ ഭൂമി കൃഷി ചെയ്യാത്തതാണെന്ന വിമാനത്താവള കമ്പനിയുടെ വാദം തെറ്റാണെന്നും കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരുവര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവരാതിരുന്നതിന് പിന്നില്‍ സര്‍ക്കാര്‍തലത്തില്‍ വന്‍ ഇടപെടലാണ് നടന്നത്.
** എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: