ഇറ്റാവ: 58-ാമത് ദേശീയ സ്കൂള്‍ മീറ്റിന്റെ രണ്ടാം ദിനംകേരളം മുന്നിലെത്തി. ആദ്യ ദിവസം രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇന്നലെ മികച്ച പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. നാല് സ്വര്‍ണ്ണവും 6 വെള്ളിയും എട്ട് വെങ്കലവുമടക്കം 46 പോയിന്റാണ് കേരളത്തിനുള്ളത്. മീറ്റിന്റെ രണ്ടാം ദിവസം രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും കേരള താരങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ സ്വര്‍ണ്ണവേട്ടയില്‍ അഞ്ച് സ്വര്‍ണ്ണം നേടിയ മഹാരാഷ്ട്രയാണ് മുന്നിട്ടുനില്‍ക്കുന്നത്.
എന്നാല്‍ നേട്ടത്തിനിടയിലും കേരളത്തിന് ചിലയിനങ്ങളില്‍ തിരിച്ചടി നേരിട്ടു. ആണ്-പെണ് 400 മീറ്ററില്‍ കേരളത്തിന് ഒരു സ്വര്‍ണം പോലും നേടാന്‍ കഴിഞ്ഞില്ല. കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന 400 മീറ്ററില്‍ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളം 400 മീറ്ററില്‍ സ്വന്തമാക്കിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണപ്രതീക്ഷയായിരുന്ന പാലക്കാട് കുമരംപുത്തൂര്‍ എച്ച്എസ്എസിലെ ലിജോ മാണിക്ക് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അവസാന 100 മീറ്ററിലാണ് ലിജോ മാണി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
രണ്ടാം ദിവസമായ ഇന്നലെ മൂന്ന് പുതിയ റെക്കോര്‍ഡുകള്‍ക്കാണ് സെയ്ഫായ് സ്റ്റേഡിയം സാഷ്യം വഹിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കേരളത്തിന്റെ പി.യു. ചിത്ര, ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മഹാരാഷ്ട്രയുടെ അഞ്ജന ദംകയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്ട്രയുടെ മലയാളി താരം മേഘന ദേവാംഗ എന്നിവരാണ് രണ്ടാം ദിവസത്തെ റെക്കോര്‍ഡിന് അവകാശികള്‍.
ഇതോടെ മീറ്റില്‍ നാല് പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തു. നാല് റെക്കോര്‍ഡുകളുടെയും അവകാശികള്‍ പെണ്‍കുട്ടികളാണ്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ ടിന്റു ലൂക്ക 2006-ല്‍ പൂനെയില്‍ സ്ഥാപിച്ച 55.61 സെക്കന്റിന്റെ റെക്കോര്‍ഡാണ് അഞ്ജന ദംകയുടെ കുതിപ്പില്‍ വഴിമാറിയത്. ഷോട്ട്പുട്ടില്‍ 2005-ല്‍ ദല്‍ഹിയുടെ മുകേഷ് ബെനിവാല്‍ പൂനെയില്‍ സ്ഥാപിച്ച 12.18 മീറ്ററിന്റെ റെക്കോര്‍ഡാണ് 12.45 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞ് മഹാരാഷ്ട്രയുടെ മേഘ്ന ദേവാംഗ തിരുത്തിക്കുറിച്ചത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു. ചിത്രയാണ് രണ്ടാം ദിവസവും കേരളത്തിന്റെ കുതിപ്പിന് തുടക്കമിട്ടത്. ആദ്യദിനം 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചിത്ര 5000 മീറ്ററില്‍ പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. സബ്ജൂനിയര് പെണ്‍കുട്ടികളുടെ ഹൈജംപില്‍ കെ.എ. സിംനയാണ് കേരളത്തിന് വേണ്ടി നാലാം സ്വര്‍ണം നേടിയത്. തൃശൂര്‍ മതിലകം ഒഎല്എഫ്ജിഎച്ച്എസിലെ വിദ്യാര്‍ത്ഥിനിയാണ് ഷിംന. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്ന സിംന തീര്‍ത്തും അപ്രതീക്ഷിതമായാണ് ദേശീയ മീറ്റില്‍ സ്വര്‍ണ്ണം പിടിച്ചെടുത്തത്.
സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ഉറച്ച പ്രതീക്ഷയായിരുന്ന വിഷ്ണു ഉണ്ണിക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 4.50 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിനെ മറികടന്ന കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ വിഷ്ണു അതേ പ്രകടനം ആവര്‍ത്തിച്ചെങ്കിലും സ്വര്‍ണ്ണം കൈവിട്ടുപോയി. ഈയിനത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിന്റെ എബിന് സണ്ണി വെങ്കലം സ്വന്തമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന സെന്റ് ജോര്‍ജിന്റെ അനിലാഷ് ബാലന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ ഷഹര്‍ബാന സിദ്ദീഖ് വെള്ളിയും കുമരംപുത്തൂര്‍ സ്കൂളിന്റെ ബബിത. സി വെങ്കലവും കേരളത്തിനായി സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പറളി സ്കൂളിന്റെ വി.വി. ജിഷ വെള്ളിമെഡല്‍ കരസ്ഥമാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ കെ. സ്നേഹ വെങ്കലം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ തിരുവനന്തപുരം സായിയിലെ ജനിമോള് ജോയി കേരളത്തിനായി വെള്ളി കരസ്ഥമാക്കി.
മീറ്റിന്റെ മൂന്നാം ദിവസമായ ഇന്ന് 29 ഫൈനലുകള്‍ അരങ്ങേറും. മീറ്റിലെ വേഗതയേറിയ താരത്തെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: