കൊച്ചി: ഓയില്‍ കമ്പനികളില്‍നിന്നും നേരിട്ട് വാങ്ങുന്ന ഡീസലിന്റെ അളവില്‍ കുറവ് വരുത്തി സ്വകാര്യ പമ്പുകളില്‍നിന്നും ഇന്ധനം വാങ്ങാനുള്ള നീക്കം അട്ടിമറിച്ചതായി സൂചന. വില വര്‍ധിപ്പിച്ചത് മൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ ഏറ്റവും എളുപ്പമാര്‍ഗമാണ് സ്വകാര്യ പമ്പുകളില്‍നിന്നും വിപണിവിലയ്ക്ക് ഡീസല്‍ വാങ്ങല്‍. എന്നാല്‍ ഇക്കാര്യം നിര്‍ദ്ദേശമായി ഉയര്‍ന്നുവന്നപ്പോള്‍തന്നെ ക്രമക്കേടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കത്തിന് തടസവാദം ഉന്നയിച്ചത്.
ഡീസല്‍ വിലവര്‍ധന കെഎസ്ആര്ടിസിയെപ്പോലെതന്നെ മറ്റ് സംസ്ഥാനങ്ങളിലെ പൊതുമേഖലാ ബസ് സര്‍വീസുകളേയും ബാധിച്ചിട്ടുണ്ട്. 22000 ബസ്സുകള്‍ സര്‍വീസ് നടത്തുന്ന തമിഴ്നാടിന് പ്രതിദിനം രണ്ട് കോടി രൂപയുടെ അധികച്ചെലവാണ് ഇന്ധനവില കൂട്ടിയതുമൂലം ഉണ്ടായിരിക്കുന്നത്. ഭരണകക്ഷിയായ എഐഎഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും ഒറ്റക്കെട്ടായാണ് കേന്ദ്രനയം മൂലമുണ്ടായ വിലവര്‍ധനവിനെതിരെയുള്ള കടുത്ത നിലപാടുകളുമായി രംഗത്തുവന്നത്. എണ്ണക്കമ്പനികളുടെ ലാഭക്കൊതിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് സ്വകാര്യ പമ്പുകളില്‍നിന്നും ഡീസല്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ചെന്നൈ നഗരത്തില്‍ മാത്രം 3000 സിറ്റി സര്‍വീസ് ബസ്സുകളാണ് ചെന്നൈ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് നടത്തുന്നത്. ഈ ബസ്സുകള്‍ക്ക് ഇന്ധനം ലഭ്യമാക്കുന്നതിനായി നഗരത്തിലെ 400 സ്വകാര്യ പമ്പുകളെ ആശ്രയിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തമിഴ്നാട്ടിലെ മറ്റ് സ്ഥലങ്ങളിലും ഇതേ രീതിയില്‍ സ്വകാര്യ പമ്പുകളില്‍നിന്നും ഡീസല്‍ വാങ്ങല്‍ കഴിഞ്ഞദിവസം മുതല്‍ തുടങ്ങിക്കഴിഞ്ഞു. 25ലക്ഷം ലിറ്റര്‍ ഡീസലാണ് പ്രതിദിനം തമിഴ്നാട് സര്‍ക്കാര്‍ ബസ്സുകള്‍ക്കായി വാങ്ങിയിരുന്നത്.
തമിഴ്നാടുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണത്തില്‍ ആറിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി ബസ്സുകളുടെ എണ്ണം. ഓരോ ഡിപ്പോകളും കേന്ദ്രീകരിച്ചുള്ള ബസ്സുകള്‍ക്ക് അതാത് സ്ഥലത്തെ പമ്പുകളില്നിന്നുതന്നെ ഇന്ധനം നിറയ്ക്കുവാന്‍ അനുമതി നല്കിയാല് നഷ്ടം സഹിക്കാതെ മുമ്പോട്ട് പോകുവാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
** എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: