ചെന്നൈ: വിശ്വരൂപം എന്ന തന്റെ സിനിമക്കെതിരെ മുസ്ലീം മതമൗലികവാദികള്‍ എതിര്‍പ്പ് തുടര്‍ന്നാല്‍ രാജ്യം വിടുമെന്ന് നടനും സംവിധായകനുമായ കമലഹാസന്. മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടേണ്ടിവരുമെന്ന് കമലഹാസന് പറഞ്ഞു. താന്‍ പുറത്തു പോകണമെന്ന് തമിഴകം ആഗ്രഹിക്കുന്നതായി തോന്നുന്നു. ഒരു രാഷ്ട്രീയ കളിയുടെ രക്തസാക്ഷിയായി താന്‍ മാറുകയായിരുന്നുവെന്നും കമലഹാസന് കൂട്ടിച്ചേര്‍ത്തു.
വിശ്വരൂപം നിരോധിച്ചത് എന്തിനാണെന്ന് യഥാര്‍ത്ഥത്തില്‍ അറിയില്ല. സാമുദായിക അതിര്‍വരമ്പുകളുടെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തേയും നിരോധനത്തേയും തുടര്‍ന്ന് കോടിക്കണക്കിന് രൂപയാണ് തന്റെ കുടുംബത്തിന് നഷ്ടമായത്. നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ കിട്ടിയില്ലെങ്കില്‍ തന്റെ വീട് നഷ്ടമാകുമെന്നും കമലഹാസന് കൂട്ടിച്ചേര്‍ത്തു. കോടതി വിധിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏറെ വൈകാരികമായാണ് കമലഹാസന് സംസാരിച്ചത്. തനിക്ക് നീതി ലഭിക്കാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മതേതര ഇടം ലഭിച്ചില്ലെങ്കില്‍ രാജ്യത്തിനുപുറത്ത് മറ്റൊരിടം തേടേണ്ടി വരുമെന്നും ഹാസന് മുന്നറിയിപ്പ് നല്കി. തെറ്റായി ഒന്നും ചെയ്യില്ലെന്ന് എന്റെ മുസ്ലീം സഹോദരങ്ങളോട് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹാസന് പറഞ്ഞു. അഫ്ഗാനിസ്ഥാന് അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീങ്ങളെ അവഹേളിക്കുന്നതെന്ന് തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും കാശ്മീര്‍ മുതല്‍ കേരളം വരെ ഇന്ത്യ മതേതര രാഷ്ട്രമായാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: