ന്യുദല്‍ഹി: ഇന്തോ- പാക് അതിര്‍ത്തിയില്‍ ജനുവരി എട്ടിന് ഉണ്ടായ സംഭവ വികാസങ്ങള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ജനുവരി എട്ടിന് പാക് സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ തല വെട്ടിമാറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഐ.എസ്.ഐക്ക് പങ്കുണ്ടെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.
ഇന്ത്യന്‍ സൈനികന്റെ ശിരസ് വെട്ടിമാറ്റിയ പാക് സൈനികന് ഐ.എസ്.ഐ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക് അധിനിവേശ കാശ്മീരിലെ ഭീകര ബന്ധമുള്ള അന്‍വര്‍ ഖാന് എന്നയാളാണ് ഹേംരാജിന്റെ തല വെട്ടിമാറ്റിയതെന്നാണ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
പാക് അധിനിവേശ കാശ്മീരില്‍ ഗൈഡായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഇവിടെ ഒരു കടയും നടത്തുന്നുണ്ട്. 1996 ല്‍ മേണ്ടാര് സെക്ടറില്‍ വെച്ച് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ തല വെട്ടിമാറ്റിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ്ഐ ഉദ്യോഗസ്ഥനായ കേണല്‍ സിദ്ധിഖിയാണ് അന്‍വറിന് പ്രതിഫല തുക കൈമാറിയത്. തീവ്രവാദ സംഘടനകളായ ലഷ്കറുമായും ജെയ്ഷെ ഇ മുഹമ്മദുമായും ബന്ധമുള്ളവരാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.എസ്.ഐ തയ്യാറാക്കിയ പദ്ധതി ഭീകരരുടെ സഹായത്തോടെ നടപ്പാക്കുകയായിരുന്നെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഓപ്പറേഷന് നേതൃത്വം നല്‍കിയത് ഐ.എസ്.ഐ സുബൈദാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയന്ത്രണ രേഖയുടെ സമീപത്തുള്ള പൂഞ്ച് സെക്ടറില്‍ നിന്ന് ഐ.എസ്.ഐ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
നിയന്ത്രണ രേഖയില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: