ചെന്നൈ: കമലഹാസനോട് വ്യക്തി വൈരാഗ്യമില്ലെന്നും ക്രമസമാധാനം പരിഗണിച്ചാണ് വിശ്വരൂപത്തിന്റെ പ്രദര്‍ശനം വിലക്കാനുള്ള നടപടിയെന്നും ജയലളിത പ്രതികരിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില കാത്തുസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം തനിക്കുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഒരേ സമയം 524 തിയേറ്ററുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ജയലളിത പറഞ്ഞു. മനുഷ്യശേഷി കുറവായതിനാലാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. സിനിമക്കെതിരെ 24 മുസ്ലീം സംഘടനകള്‍ തമിഴ്നാട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. മുസ്ലീം സംഘനകളുടെ പ്രതിഷേധം അക്രമാസക്തമാകാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ വിവേകപൂര്‍വമായി പ്രതികരിച്ചത്.
കമലഹാസനോട് തനിക്ക് യാതൊരു വ്യക്തി വിരോധവുമില്ല. ക്രമസമാധാനം നിലനിര്‍ത്താനുള്ള ശ്രമം മാത്രമായിരുന്നു നിരോധനം. ഇതില്‍ ശത്രുതയുടെ അംശമില്ലെന്നും അവര്‍ പറഞ്ഞു. സിനിമ നിരോധനത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളെ മാധ്യമങ്ങളും പൊതു സമൂഹവും തെറ്റായി വ്യാഖ്യാനിച്ചെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ വിശ്വരൂപത്തിനെതിരായ വിലക്കില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി രംഗത്തെത്തി. സിനിമാറ്റോഗ്രാഫ് നിയമത്തില്‍ പുനഃപരിശോധന നടത്തണമെന്നും അല്ലാത്ത പക്ഷം ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ നിയമങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേക്കെതിര ഇന്ന് സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് കമലഹാസന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: