ഇറ്റാവ: 58-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ സൂപ്പര്‍താരം പി.യു. ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും സ്വര്‍ണ്ണം നേടിയതോടെയാണ് ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം സ്വന്തമായത്. പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. നേരത്തെ 3000മീറ്ററിലും, 5000 മീറ്ററില്‍ പുതിയ റെക്കോര്‍ഡോടെയും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. 1500 മീറ്ററില്‍ 4 മിനിറ്റ് 35.72 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2005-ലെ പൂനെ മീറ്റില്‍ കേരളത്തിന്റെ തന്നെ ജിജിമോള്‍ ജേക്കബ് സ്ഥാപിച്ച 4 മിനിറ്റ് 36.75 സെക്കന്റിന്റെ റെക്കോര്‍ഡാണ് ചിത്രയുടെ കുതിപ്പില്‍ വഴിമാറിയത്. മീറ്റിന്റെ രണ്ടാം ദിവസമാണ് 5000 മീറ്ററില്‍ പുതിയ റെക്കോര്‍ഡുമായി ചിത്ര തന്റെ രണ്ടാം സ്വര്‍ണ്ണം നേടിയിരുന്നത്. 17 മിനിറ്റ് 04.02 സെക്കന്റില്‍ കുതിച്ചെത്തിയാണ് പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു. ചിത്ര പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 15 വര്‍ഷം മുന്‍പ് മണിപ്പൂരിന്റെ രാധാമണി ദേവി സ്ഥാപിച്ച 17 മിനിറ്റ് 08.7 സെക്കന്റിന്റെ റെക്കോര്‍ഡാണ് ചിത്രക്ക് മുന്നില്‍ പഴങ്കഥയായത്.
ഈയിനത്തില്‍ വെള്ളിയും കേരളത്തിനാണ്. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ്എസിലെ ജെസ്സി ജോസഫിനെ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ മറികടന്നാണ് ചിത്ര സ്വര്‍ണ്ണക്കുതിപ്പ് നടത്തിയത്. ഒരു ഘട്ടത്തില്‍ ചിത്രയെ മറികടന്ന് ജെസി ഒന്നാമതെത്തിയെങ്കിലും അവസാന കുതിപ്പില്‍ ചിത്ര ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിലും ജെസ്സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചിത്ര ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നത്. ഇനി ക്രോസ് കണ്ട്രി മത്സരം കൂടി ചിത്രയ്ക്ക് ബാക്കിയുണ്ട്. ഇതിലും സ്വര്‍ണം നേടിയാല്‍ ഇറ്റാവയിലും നാല് സ്വര്‍ണനേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ചിത്ര.
മുണ്ടൂര്‍ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിത്ര. മുണ്ടൂര്‍ സ്കൂളിലെ എന്‍.എസ്. സിജിന്‍ ആണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: