തൃശൂര്‍ : ഡിഗ്രിതലത്തില്‍ സെമസ്റ്റര്‍ സമ്പ്രദായം പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍വ്വകലാശാലകള്‍ സെമസ്റ്റര്‍ സമ്പ്രദായങ്ങള്‍ പുനഃപരിശോധിക്കണമെന്ന് എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയം വിശദീകരിച്ചുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് സി.കെ.രാഖേഷ്, സെക്രട്ടറി ഡോ.ബി.ആര്.അരുണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിഗ്രിതലത്തില്‍ സെമസ്റ്റര്‍ സമ്പ്രദായം കാര്യക്ഷമമായി നടത്താനുള്ള ഭൗതിക സാഹചര്യവും ഒരുക്കാന്‍ സര്‍വ്വകലാശാലകളില്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മേഖലയില്‍ മതഭീകര സംഘടനകളുടെ സാന്നിദ്ധ്യം ആപത്കരമാണ്. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളെ അടിയന്തരമായി കാമ്പസ്സുകളില്‍ നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നേരത്തെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍യോഗം ദേശീയ സംഘടന സെക്രട്ടറി സുനില്‍ അംബേദ്കര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സഹസംഘടന സെക്രട്ടറി കെ.എന്‍.രഘുനന്ദനന്, ദക്ഷിണഭാരത സംഘടന സെക്രട്ടറി എന്‍.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി ഒ.നിധീഷ് സമാപന പ്രസംഗം നടത്തി. നേരത്തെ മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.ആര്.ബാബുമാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെയാണ് കൗണ്‍സില്‍യോഗം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: