നെടുമ്പാശ്ശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ജാതിയല്ല പറഞ്ഞതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്. കെപിസിസി പ്രസിഡന്റ് മന്ത്രിസഭയില്‍ ഉണ്ടായിരിക്കണമെന്നാണ് സുകുമാരന്‍നായര്‍ അഭിപ്രായപ്പെട്ടത്.
ഇതേ നിര്‍ദ്ദേശം മന്ത്രിസഭാ രൂപീകരണ കാലയളവില്‍ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചതാണ്. കേന്ദ്രമന്ത്രി എ.കെ. ആന്റണിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. തന്റെയും വ്യക്തിപരമായ അഭിപ്രായം ഇതുതന്നെയാണ്, കുര്യന് വാര്‍ത്താലേഖകരോട് പറഞ്ഞു.
കെട്ടുറപ്പുള്ളതും സംശുദ്ധവും സുഗമവുമായ മന്ത്രിസഭക്ക് കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യം നല്ലതാണെന്നാണ് സുകുമാരന്‍നായര്‍ ഉദ്ദേശിച്ചത്.അദ്ദേഹത്തിന്റെ ശുദ്ധമനസ്ഥിതികൊണ്ട് ചെന്നിത്തലയുടെ പേര് പറഞ്ഞുപോയെന്നേയുള്ളൂ.
താന്‍ മന്ത്രിസഭയിലേക്കില്ലെന്ന അഭിപ്രായം കെപിസിസി പ്രസിഡന്റ് ചെന്നിത്തല തുടക്കം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോഴും അതേ അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതുകൊണ്ട് ഈ വിഷയം അടഞ്ഞ അധ്യായമാണ്. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. മന്ത്രിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്.
സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് ആവശ്യമാണെന്ന് മാത്രമാണ് നിര്‍ദ്ദേശം. ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല. ഇത് മാധ്യമങ്ങള്‍ വളച്ചൊടിച്ച വ്യാഖ്യാനമാണെന്ന് കുര്യന് അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആദ്യം അഭിപ്രായം പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. ക്രിസ്ത്യാനിയായ ആന്റണിയെ രാജ്യസഭയിലേക്ക് വിടാന്‍ സഹായിച്ച എന്‍എസ്എസിന്റെ നിലപാട് വിസ്മരിക്കരുത്.
തന്നെയും സഹായിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തത് എന്‍എസ്എസ് ആണെന്ന് പി.ജെ. കുര്യന് പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കുര്യന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: