കൊച്ചി: അന്യമതസ്ഥനെ വിവാഹം ചെയ്ത മുസ്ലീം യുവതിക്കും കുടുംബത്തിനും എന്‍ഡിഎഫ് തുടങ്ങിയ മുസ്ലീം ഭീകരസംഘടനകളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ബാപ്പയും ഉമ്മയും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്കാന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. തന്റെ ഭാര്യയെ അന്യായ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി സജിത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് സജിത്ത് ആലുവ കൊടികുത്ത്മല സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. തുടര്‍ന്ന് വീട്ടിലേക്കുപോയ യുവതി തിരികെ വരാത്തതിനാല്‍ സജിത്ത് ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍ ഹാജരായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്റെ മകള്‍ക്കും ഭര്‍ത്താവിനും എന്‍ഡിഎഫ് തുടങ്ങിയ ഭീകരസംഘടനകളില്‍ നിന്നും ഭീഷണിയുണ്ടെന്ന് അറിയിച്ചു. എന്നാല്‍ തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി കോടതിയെ അറിയിച്ചു. ഇത്തരം ഭീഷണികളെ നിയമപരമായി നേരിടണമെന്ന് ചൂണ്ടിക്കാട്ടി യുവതിക്കും ഭര്‍ത്താവിനും വീടിനും കുടുംബത്തിനും സംരക്ഷണം നല്കാന് പോലീസിന് ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ബാബു മാത്യു പി.ജോസഫ് എന്നിവര്‍ നിര്‍ദേശം നല്കി. മുസ്ലീം മതമൗലികവാദ സംഘടനകളില്‍ നിന്നും എല്ലാവിധ സംരക്ഷണവും നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.
ഹര്ജിക്കാരന് അഭിഭാഷകന് ജോസഫ് റോണി ജോസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ആലപ്പുഴ എസ് പിയെ സ്വമേധയാ കക്ഷി ചേര്‍ത്ത ഹൈക്കോടതി യുവാവിന്റെ ചേര്‍ത്തലയുള്ള വീടിനും പോലീസ് സംരക്ഷണം നല്കാന് നിര്‍ദേശിച്ചു. ഭീകരസംഘടനകളുടെ ഭീഷണിക്കു വഴങ്ങി യുവാവിനെ ബലമായി മതംമാറ്റാന്‍ നടത്തിയ ശ്രമത്തെ കോടതി ശക്തമായി അപലപിച്ചു. ജനാധിപത്യ രാഷ്ട്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ഗൗരവമായി കാണണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. യുവതിക്കും ഭര്‍ത്താവിനും യുവതിയുടെ വീട്ടില്‍ പോകാന്‍ സംരക്ഷണം നല്‍കണമെന്ന് ആലുവ പോലീസിനും കോടതി നിര്‍ദേശം നല്കി. നേരത്തെ ഭാര്യയെ തടഞ്ഞുവച്ചിരിക്കുന്നതു കാണിച്ച് ആലുവ എസ്ഐക്ക് പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്തതിനെത്തുടര്‍ന്നാണ് സജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: