സൂര്യനെല്ലി പീഡനം ആദ്യം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തക എന്ന നിലയില്‍ ഈ കേസിലെ സുപ്രീംകോടതിവിധി എനിക്ക് വളരെ സ്വാഗതാര്‍ഹമായി തോന്നി. 1996 ല്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടറായിരുന്ന അവസരത്തിലാണ് സൂര്യനെല്ലി സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 42 പേര് പീഡിപ്പിച്ച് തിരിച്ചെത്തിയ സൂര്യനെല്ലി പെണ്‍കുട്ടി അവളുടെ പിതാവിന്റെ കൂടെ പരേതനായ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മകളും എന്റെ സുഹൃത്തുമായ ശാരദാ രാജീവന് എനിക്ക് അഭിമുഖം തരപ്പെടുത്തിത്തന്നത്. അന്ന് നമ്രമുഖിയായി കണ്ണീരണിഞ്ഞ മുഖവുമായി പപ്പായോടൊപ്പം വന്ന പാവാടക്കാരിയുടെ മുഖം ഇപ്പോഴും എന്റെ മനസില്‍നിന്നും മാഞ്ഞിട്ടില്ല.
അന്ന് അവര്‍ എന്നോട് പറഞ്ഞത് അവള് ദിവസവും യാത്രചെയ്തിരുന്ന ബസിലെ കിളി രാജുവുമായി അടുപ്പത്തിലയായിരുന്നു എന്നാണ്. എന്നാല്‍ അത് ഒരു സ്വാഭാവിക പ്രണയമായിരുന്നില്ല. ഒരു ദിവസം അവള് ബസ്സില്‍വെച്ച് തന്റെ സുഹൃത്തിനെ അവളുടെ ആല്‍ബം കാണിക്കുകയായിരുന്നു. കാണട്ടെ എന്ന് പറഞ്ഞ രാജു ആല്‍ബം വാങ്ങി. പിറ്റേ ദിവസമാണ് തിരികെ നല്‍കിയത്. തന്റെ ഒപ്പം ഇറങ്ങിവന്നില്ലെങ്കില്‍ അവളുടെ നഗ്നചിത്രം എല്ലാ ചുമരുകളിലും പതിക്കുമെന്ന് അവന് ഭീഷണിപ്പെടുത്തി. പോരുമ്പോള്‍ കയ്യിലുള്ള സ്വര്‍ണവും വീട്ടില്‍നിന്ന് എടുക്കാവുന്നത്ര പണവും കൊണ്ടുവരണമെന്നും രാജു ആവശ്യപ്പെട്ടു.
ഇത് 1996 ലാണ്. മോര്‍ഫിംഗോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലം. എങ്ങനെ തന്റെ നഗ്നചിത്രം രാജുവിന് ലഭിച്ചു എന്നൊന്നും ആലോചിക്കാതെ ആ പതിനാറുകാരി മണ്ടിപ്പെണ്ണ് അമ്മയുടെ തലയിണയുടെ കീഴിലുള്ള രൂപയും തന്റെ ആഭരണങ്ങളുമായി ബസില്‍ കയറി. കുറെ ചെന്നപ്പോള്‍ രാജുവിനെ ബസില്‍ കണ്ടില്ല. വിഷണ്ണയായി അവള് കോട്ടയം ബസ്സ്റ്റാന്റില് ഇറങ്ങി. തന്റെ ബന്ധുവീട്ടില്‍ പോകാമെന്ന് വിചാരിച്ച് സ്റ്റാന്റില്‍ നിന്നപ്പോള്‍ അവളെ ബസിലുണ്ടായിരുന്ന സ്ത്രീ വീട്ടില്‍ കൊണ്ടാക്കാം എന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റി. കൊണ്ടുപോയത് ധര്‍മ്മരാജന്റെ അടുത്തേക്കായിരുന്നു.
ധര്മ്മരാജന് അവളെ ബലാല്‍സംഗം ചെയ്തശേഷം പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു. കോട്ടയത്തുനിന്നും അവളെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി. ഗസ്തൗസുകളിലും മറ്റും താമസിപ്പിച്ച് പെണ്‍വാണിഭം നടത്തി. മധുരയിലും അവളെ ഒരു സ്ത്രീയുടെ കൂടെ വിട്ട് പീഡിപ്പിച്ചു. ഇങ്ങനെ 42 പേര്‍ക്ക് അവളെ കാഴ്ചവെച്ചശേഷം അവളുടെ വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
അവളുടെ പിതാവ് ഒരു തപാല്‍വകുപ്പ് ജീവനക്കാരനായിരുന്നു. അവിടുത്തെ യൂണിയന് നേതാക്കളാണ് പെണ്‍കുട്ടിയെ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പിന് അടുത്തെത്തിച്ചത്. അവിടെവെച്ചാണ് അവളുടെ അഭിമുഖം എടുത്തത്. അന്ന് അവള് പറഞ്ഞത് ഉറക്കഗുളികകള്‍ കൊടുത്തശേഷമാണ് അവളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിരുന്നത് എന്നാണ്. പോലീസ് അവളോടൊപ്പം ഈ സ്ഥലങ്ങളിലെല്ലാം പോയാണ് പ്രതികളെ അറസ്റ്റുചെയ്തത്.
രക്ഷപ്പെടാതിരിക്കാന്‍ ഗുണ്ടകള്‍ എപ്പോഴും അവളെ അനുഗമിച്ചിരുന്നു. എന്നിട്ടും ഹൈക്കോടതി പറഞ്ഞിരുന്നത് അവള്‍ക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്നാണ്. പതിനാറ് വയസുകാരി, സാമാന്യബുദ്ധി മാത്രമുള്ള അബോധാവസ്ഥയിലായ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ നിസഹായാവസ്ഥ കോടതി മനസിലാക്കിയില്ല എന്നതില്‍ ഞാന്‍ ദുഃഖിച്ചിരുന്നു. സ്വാഭാവികമായും സൂര്യനെല്ലി കേസില്‍ ഇപ്പോഴുണ്ടായ ഈ വിധി എന്നെ സന്തോഷിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: