ന്യൂദല്‍ഹി: എല്ലാ മാസവും ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. ലിറ്ററിന് 50 പൈസ വരെ വര്‍ധിപ്പിക്കാനാണു തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എണ്ണക്കമ്പനികള്‍ക്ക് വില ഉയര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ തോതില്‍ ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്കു ജനുവരി 17 നു സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതോടൊപ്പം വന്‍കിട ഉപഭോക്താക്കള്‍ക്ക് വിപണി വിലയില്‍ ഡീസല്‍ നല്‍കാനും സര്‍ക്കാര്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയിരുന്നു. സബ്സിഡി കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. ഇതേത്തുടര്‍ന്നു ലിറ്ററിനു 45 പൈസ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ലിറ്ററിന് 47.65 രൂപയാണു വില.
ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസല്‍ 9.28 രൂപ നഷ്ടത്തിലാണു വില്‍ക്കുന്നതെന്നാണു പെട്രോളിയം കമ്പനികളുടെ വാദം. എണ്ണക്കമ്പനികളില്‍ നിന്ന് ഡീസല്‍ വാങ്ങാതെ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇതു സംബന്ധിച്ച് ആലോചിച്ച് വരികയാണെന്നും മൊയ്ലി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കാതെ അവയുടെ വാറ്റ് നികുതിയില്‍ ഇളവ് വരുത്തുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: